സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതിയെന്ന മട്ടിലുള്ള പ്രചാരണം വാസ്തവവിരുദ്ധം: വി.ഡി സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതിയെന്ന മട്ടിലുള്ള പ്രചാരണം വാസ്തവവിരുദ്ധം: വി.ഡി സതീശന്‍

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയെന്ന തരത്തില്‍ കോടതി വിധിയെ വ്യാഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവവിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വെ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

നിലവിലെ അലൈന്‍മെന്റിനു കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേരള സര്‍വെ ആന്‍ഡ് ബൗണ്ടറീസ് ആക്ട് 1961ലെ ആറാം വകുപ്പ് പ്രകാരം സര്‍ക്കാരിനു ഏതെങ്കിലും പൊതു ആവശ്യത്തിന് ഭൂമിയേറ്റെടുക്കാന്‍ സര്‍വെ നടത്തുന്നതിന് അധികാരമുണ്ടോയെന്ന് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസ്തുത നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുക മാത്രമാണ് ഈ കേസില്‍ കോടതി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള അംഗീകാരമോ നിര്‍മാണ അനുമതിയോ ഒരു ഘട്ടത്തിലും കോടതിയുടെ പരിഗണനാ വിഷയമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കല്‍ നടപടികളും അതിന്റെ പ്രത്യാഘാതങ്ങളും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതിപക്ഷത്തിന് യോജിപ്പാണ്.
സര്‍വെ തുടരാമെന്ന ഹൈക്കോടതി വിധിയെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടിയെന്ന രീതിയില്‍ തെറ്റായി അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷ നേതാവ് കുറിപ്പില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.