ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടി: ഭൂനികുതിക്ക് പുതിയ സ്ലാബ്; കാര്‍ഷിക മേഖലയ്ക്ക് 851 കോടി, വിലക്കയറ്റം നേരിടാന്‍ 2000 കോടി

ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടി: ഭൂനികുതിക്ക് പുതിയ സ്ലാബ്; കാര്‍ഷിക മേഖലയ്ക്ക് 851 കോടി, വിലക്കയറ്റം നേരിടാന്‍ 2000 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കും. ഒറ്റത്തവണയായി 10 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയില്‍ 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി ഭൂനികുതി പരിഷ്‌കരിക്കും.

നവ കേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു പദ്ധതികളില്‍ ഒന്നായ ലൈഫ് പദ്ധതി അനുസരിച്ച് വരുന്ന സാമ്പത്തിക വര്‍ഷം 1,06,000 ഭവനങ്ങള്‍ നിര്‍മ്മിക്കും. 2950 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായും ബാലഗോപാല്‍ അറിയിച്ചു.

നിലവില്‍ 2,76,425 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. മികച്ച സൗകര്യങ്ങളുള്ള വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. പിഎംവൈ പദ്ധതിയുടെ വിഹിതമായി 327 കോടി രൂപ ലഭിക്കും. ഇത് ഉള്‍പ്പെടെ 1871.82 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കും. കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതും വിശപ്പുരഹിത ബാല്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പദ്ധതി വിപുലീകരിക്കുന്നത്. ഇതിനായി 61.5 കോടി രൂപ നീക്കിവെയ്ക്കും. സംയോജിത ശിശുവികസനത്തിനായി 188 കോടി രൂപ നീക്കി വെച്ചു.

പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ മെസ് അലവന്‍സ് വര്‍ധിപ്പിക്കും. പട്ടികവര്‍ഗ വികസനത്തിന് 736 കോടി രൂപ നീക്കിവെച്ചു. 64,352 അതിദാരിദ്ര്യ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ പ്രാരംഭ വിഹിതമായി നൂറ് കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി വ്യക്തമാക്കി.

നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ധന വിഹിതത്തിലൂടെയും വിവിധ ഉഭയകക്ഷി കരാറുകളിലൂടെയും തുക കണ്ടെത്താനാണ് ശ്രമിക്കുന്നത്. പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 2000 കോടി രൂപ നീക്കിവെച്ചു. കെ ഫോണ്‍ സഹായത്തോടെ സംസ്ഥാനത്ത് 2000 വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. ഇതിനായി 16 കോടി രൂപ നീക്കി വെയ്ക്കും. കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ജൂണ്‍ 20ന് പൂര്‍ത്തിയാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 20 കോടി രൂപ നീക്കിവെച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനം ഉറപ്പാക്കും. ഇതിനായി സംരഭക മൂലധനഫണ്ട് രൂപീകരിക്കും. എല്ലാ വര്‍ഷവും വെള്ളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാടിന് ബജറ്റില്‍ പ്രത്യേക പരിഗണന. വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപ നീക്കിവച്ചു. കുട്ടനാട്ടില്‍ നെല്‍കൃഷി ഉല്‍പ്പാദനം കൂട്ടാന്‍ 58 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ 851 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. കേരള റബര്‍ സബ്‌സിഡിക്ക് 500 കോടി രൂപ മാറ്റിവച്ചു ഭക്ഷ്യപാര്‍ക്കുകള്‍ക്ക് 100 കോടി രൂപ വകയിരുത്തി. റബര്‍ ഉല്‍പ്പാദനവും വിലയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. നെല്‍ കൃഷി വികസനത്തിന് 75 കോടി രൂപ. നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കും. മരീച്ചിനിയില്‍ നിന്ന് മദ്യം ഉല്‍പ്പാദിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിന് ഗവേഷണം നടത്താന്‍ രണ്ടു കോടി രൂപ അനുവദിച്ചു.

പത്ത് മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തി.നെല്ലിന്റെ താങ്ങുവില കൂട്ടിയതായും ധനമന്ത്രി അറിയിച്ചു. കിലോയ്ക്ക് 28 രൂപ 20 പൈസയായാണ് വര്‍ധിപ്പിച്ചത്. 50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ അധിഷ്ഠിതമാക്കും. കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. കൊല്ലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടിയിലാണ് ഐടി പാര്‍ക്ക് വരുക. ഐടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

ഐടി ഇടനാഴി വിപുലീകരിക്കും. എന്‍എച്ച് 66ന് സമാന്തരമായി നാലു ഐടി ഇടനാഴികള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് നാലു സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ആയിരം കോടി രൂപ ചെലവിലാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200 കോടി രൂപ വകയിരുത്തി. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് 20 കോടി രൂപ നീക്കിവയ്ക്കും.

സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 ഹോസ്റ്റല്‍ മുറികള്‍ക്കു പുറമേ രാജ്യാന്തര നിലവാരത്തിലുള്ള 250 ഹോസ്റ്റല്‍ മുറികള്‍ കൂടി സ്ഥാപിക്കും. തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും.ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി രൂപ നീക്കിവെച്ചു. 14 ജില്ലകളിലും തൊഴില്‍ സംരഭക സെന്ററുകള്‍ ആരംഭിക്കും.

വിലക്കയറ്റം നേരിടാന്‍ ബജറ്റില്‍ 2000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിലക്കയറ്റം നേരിടുന്നതിന് വേണ്ടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിനെതിരെ സമരം ചെയ്യാനാണ് പ്രതിപക്ഷം തയ്യാറായതെന്ന് കെ.എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.