പുടിനെ 'അമ്മാവന്‍' എന്ന് വിളിച്ചു; കസാക്കിസ്ഥാനിലെ റേഡിയോ ജോക്കിയുടെ പണി പോയി

പുടിനെ 'അമ്മാവന്‍' എന്ന് വിളിച്ചു; കസാക്കിസ്ഥാനിലെ റേഡിയോ ജോക്കിയുടെ പണി പോയി


മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ 'അമ്മാവന്‍' എന്ന് വിളിച്ച റേഡിയോ ജോക്കിയുടെ പണി പോയി. കസാക്കിസ്ഥാനിലെ യൂറോപ്പ പ്ലസ് കസാക്കിസ്ഥാന്‍ റേഡിയോ ജോക്കി ല്യുബോവ് പനോവയെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത്. ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പനോവ പുടിനെ അമ്മാവന്‍ എന്ന് വിളിച്ചത്.

റഷ്യയെയും പുടിനെയും അനുകൂലിച്ച് സംസാരിച്ച ഒരാളോട് 'താങ്കള്‍ കൂടുതല്‍ സംസാരിച്ചാല്‍ ഞങ്ങള്‍ പുടിന്‍ അമ്മാവനെ വിളിക്കു'മെന്ന് പനോവ പറയുകയായിരുന്നു. ഇതിനു പിന്നാലെ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. തുടര്‍ന്നാണ് പനോവയെ പുറത്താക്കുന്നതായി റേഡിയോ അറിയിച്ചത്. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് കസാക്കിസ്ഥാന്‍.

തങ്ങളുടെ 40,000 പൗരന്മാരെ റഷ്യ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഉക്രെയ്ന്‍ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്ചുക് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.

ഇതിനിടെ ഒരു ലക്ഷം ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 'ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെ സഹായിക്കുക എന്നത് പോളണ്ടോ മറ്റ് ഏതെങ്കിലും രാജ്യങ്ങളോ മാത്രം ചെയ്യേണ്ടതല്ല. ലോക രാജ്യങ്ങള്‍ക്ക് സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. തങ്ങള്‍ ഒരു ലക്ഷം യുക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കും'- ബൈഡന്‍ ട്വീറ്റ് ചെയ്തു.

റഷ്യ ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കുകയാണെന്ന് ബൈഡന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നുണകള്‍ കൊണ്ട് യുദ്ധത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് വ്‌ളാഡിമിര്‍ പുടിന്‍ നടത്തുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.