ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി: പ്രധാന സഖ്യകക്ഷി പ്രതിപക്ഷ നിരയിലേക്ക്; വോട്ടെടുപ്പിന് മുമ്പുതന്നെ ഭൂരിപക്ഷം നഷ്ടമായി

ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി: പ്രധാന സഖ്യകക്ഷി പ്രതിപക്ഷ നിരയിലേക്ക്; വോട്ടെടുപ്പിന് മുമ്പുതന്നെ ഭൂരിപക്ഷം നഷ്ടമായി

ഇസ്ലാമാബാദ്: പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയത്തിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വീണ്ടും വന്‍ തിരിച്ചടി. ഇമ്രാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്ഥാന്‍ (എം.ക്യു.എം-പി) പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തി.

പ്രതിപക്ഷ പാര്‍ട്ടികളും എം.ക്യു.എമ്മും തമ്മില്‍ ധാരണയില്‍ എത്തിയതായി പി.പി.പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിര്‍ന്ന എം.ക്യു.എം നേതാവ് ഫൈസല്‍ സബ്സ്വാരിയും സ്ഥിരീകരിച്ചു. പുതിയ സംഭവ വികാസങ്ങളോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായി.

342 അംഗ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം വിജയിപ്പിക്കാന്‍ 172 അംഗങ്ങളുടെ പന്തുണയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടത്. 179 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ 2018 ല്‍ അധികാരത്തിലെത്തിയത്. എം.ക്യു.എം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ പാര്‍ട്ടിക്ക് 164 പേരുടെ പിന്തുണയാണുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.

അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാന്‍ ഖാന് തിരിച്ചടിയായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.