ദിലീപിനായി സാക്ഷികളെ സ്വാധീനിക്കുന്നത് ഗള്‍ഫിലുള്ള നടിയെന്ന് കണ്ടെത്തല്‍; ഉടന്‍ കേരളത്തിലെത്താന്‍ നിര്‍ദേശം

ദിലീപിനായി സാക്ഷികളെ സ്വാധീനിക്കുന്നത് ഗള്‍ഫിലുള്ള നടിയെന്ന് കണ്ടെത്തല്‍; ഉടന്‍ കേരളത്തിലെത്താന്‍ നിര്‍ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫില്‍ താമസിക്കുന്ന ഒരു നടി ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇവരോട് എത്രയും പെട്ടെന്ന് നാട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപിനൊപ്പം ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള യുവ നടിയെയാണ് വിളിപ്പിച്ചിരിക്കുന്നത്.

ഈ നടി ദിലീപുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാനാകും ഇതെന്ന നിഗമനത്തിലാണ് പോലീസ്. തിരുവനന്തപുരത്ത് താമസിക്കുന്ന രണ്ട് സീരിയല്‍ നടിമാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കും ദിലീപുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.

കേസില്‍ മറ്റൊരു സുപ്രധാന നീക്കം കാവ്യ മാധവന്റെ മൊഴിയെടുക്കലുമായി ബന്ധപ്പെട്ടാണ്. കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘം കാവ്യയുടെ വീട്ടിലെത്തും. കാവ്യയും ദിലീപും താമസിക്കുന്ന ആലുവയിലെ വീട്ടിലെത്തിയാകും ചോദ്യം ചെയ്യല്‍. കേസിലെ ചില സാക്ഷികളുമായി കാവ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍.

ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും അന്വേഷണ സംഘം അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റും.

പള്‍സര്‍ സുനിയുടെ സഹ തടവുകാരനായിരുന്ന ജിന്‍സന്റെ ശബ്ദ സാമ്പിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചു. ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദ സാമ്പിള്‍ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പള്‍സര്‍ സുനി ഫോണില്‍ ജിന്‍സനോട് പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.