'രണ്ടാമത്തെ പൗലോസ്' എന്ന വിശേഷണം ലഭിച്ച വിശുദ്ധ ബെര്‍ണാഡിന്‍

'രണ്ടാമത്തെ പൗലോസ്' എന്ന വിശേഷണം ലഭിച്ച വിശുദ്ധ ബെര്‍ണാഡിന്‍

അനുദിന വിശുദ്ധര്‍ - മെയ് 20

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഒരുത്തമ ശിഷ്യനും പ്രശസ്ത വാഗ്മിയും കര്‍ശന നിയമാനുഷ്ഠാക്കളായ ഫ്രാന്‍സിസ്‌കന്‍ സഭാ വിഭാഗത്തിന്റെ പ്രമുഖനുമായ വിശുദ്ധ ബെര്‍ണാഡിന്‍ ഇറ്റലിയില്‍ സിയന്നായിലെ മാസാ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ 1380 ല്‍ ജനിച്ചു. മൂന്നു വയസുള്ളപ്പോള്‍ അച്ഛനും ഏഴാം വയസില്‍ അമ്മയും മരിച്ചു.

ഡിയാന എന്ന അമ്മായിയാണ് ബെര്‍ണാഡിനെ ദൈവത്തോടും ദൈവ മാതാവിനോടുമുള്ള ഭക്തിയില്‍ വളര്‍ത്തിക്കൊണ്ടു വന്നത്. അവന്റെ ബാല്യത്തില്‍ തന്നെ നഗരം പകര്‍ച്ച വ്യാധിയുടെ പിടിയിലായ അവസരത്തില്‍ ബെര്‍ണാഡ് നിരവധി രോഗികളെ ശുശ്രൂഷിക്കുകയുണ്ടായി.

ഇതേ തുടര്‍ന്ന് കഠിനമായി രോഗബാധിതനാവുകയും പിന്നീട് സന്യാസ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് ഫ്രാന്‍സിസ്‌കന്‍ സന്യാസിയായി മാറിയത്.

ബെര്‍ണാഡിന്റെ ആശ്രമ മേലധികാരികള്‍ അദ്ദേഹത്തിന് സുവിശേഷം പ്രഘോഷിക്കുക എന്ന ദൗത്യമാണ് നല്‍കിയത്. കഠിനമായ തൊണ്ട രോഗത്താല്‍ പീഡിതനായിരുന്നെങ്കിലും വിശുദ്ധന്‍ തന്റെ ദൗത്യം സന്തോഷ പൂര്‍വ്വം സ്വീകരിക്കുകയും ദൈവനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളില്‍ രോഗം അത്ഭുതകരമായി സുഖപ്പെട്ടു.

പിയൂസ് രണ്ടാമന്‍ ബര്‍ണാഡിനെ ഒരു 'രണ്ടാമത്തെ പൗലോസ്' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കാരണം അദ്ദേഹം ശക്തനും ശ്രേഷ്ടനുമായിരുന്ന സുവിശേഷകനായിരുന്നു.

വളരെയധികം ഊര്‍ജ്ജ്വസ്വലനായിരുന്ന വിശുദ്ധന്‍ ആവേശപൂര്‍വ്വം ഇറ്റലിയുടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് സുവിശേഷ പ്രഘോഷണം നടത്തുകയും ജനങ്ങളുടെ ഉള്ളില്‍ യേശുവിന്റെ നാമത്തോട് സ്‌നേഹവും ബഹുമാനവും ഉളവാക്കുകയും ചെയ്തു.

സഭക്കുള്ളില്‍ തന്നെ അനിവാര്യമായൊരു നവോത്ഥാനത്തിന്റെ തുടക്കം കുറിക്കുവാന്‍ തക്കവിധം  അദ്ദേഹത്തിന് അസാധാരണമായ സ്വാധീനം ഉണ്ടായിരുന്നു.

വിശുദ്ധ ജോണ്‍ കാപിസ്ട്രാനെ പോലെയുള്ള ശ്രേഷ്ഠരായവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ അനുയായികളായിരുന്നു. സാധാരണയായി അദ്ദേഹം ഒരു നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ തനിക്ക് മുന്നിലായി ഒരു പതാക വഹിക്കുന്ന പതിവുണ്ടായിരുന്നു. ഈ പതാകയുടെ മുകളിലായി കുരിശോടുകൂടിയ യേശുവിന്റെ ദിവ്യനാമം പന്ത്രണ്ട് സുവര്‍ണ രശ്മികള്‍ കൊണ്ടുള്ള ഒരു വൃത്തത്തിനകത്ത് രേഖപ്പെടുത്തിയിരുന്നു.

വിശുദ്ധന്‍ സുവിശേഷം പ്രഘോഷിക്കുമ്പോഴെല്ലാം ഈ അടയാളം പ്രസംഗവേദിക്കരികില്‍ വെക്കുകയോ, മുഴുവന്‍ ശ്രോതാക്കള്‍ക്കും കാണത്തക്ക വിധം വലിപ്പമുള്ള ദൈവീക അക്ഷരമുദ്ര പതിപ്പിച്ച ഒരു ഫലകം തന്റെ കയ്യില്‍ പിടിക്കുകയോ ചെയ്തിരിക്കും.

വിശുദ്ധ ബെര്‍ണാഡിന്റെ തീക്ഷ്ണമായ അഭ്യര്‍ത്ഥന പ്രകാരമാണ് അനേകം പുരോഹിതന്‍മാര്‍ തങ്ങളുടെ ദേവാലയത്തിന്റെ അള്‍ത്താരയിലും ഭിത്തികളിലും യേശുവിന്റെ നാമം പതിപ്പിക്കുന്ന പതിവും, വചനങ്ങള്‍ രേഖപ്പെടുത്തിയ ചെറിയ കാര്‍ഡുകള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന പതിവും തുടങ്ങിയത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഈജിതുകാരനായ അക്വിലാ

2. റോമന്‍ യുവതിയായ ബസില്ലാ

3. ബ്രേഷിയാ ബിഷപ്പായ അനാസ്റ്റാസിയൂസ്

4. ബുര്‍ഷെ ബിഷപ്പായ ഔസ്‌ത്രേജിസിലൂസ്

5. കിഴക്കേ ആംഗ്ലിയ രാജാവായ എഥെല്‍ബെര്‍ട്ട്

6. തലെലേയൂസും അസ്റ്റേരിയൂസും അലക്‌സാണ്ടറും കൂട്ടുകാരും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.