ക്രിസ്തുവിനായി കുരിശിലേറ്റപ്പെട്ട കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ

ക്രിസ്തുവിനായി കുരിശിലേറ്റപ്പെട്ട കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ

അനുദിന വിശുദ്ധര്‍ - മെയ് 23

ഗോത്ര വര്‍ഗക്കാരുടെ രാജാവായിരുന്ന ജെന്‍സെറിക്ക് 489 ല്‍ കാര്‍ത്തേജ് പിടിച്ചടക്കിയപ്പോള്‍ എവുസേബിയൂസ് എന്ന സിറിയന്‍ വ്യാപാരിക്ക് അടിമയായി വില്‍ക്കപ്പെട്ട ഒരു കുലീനയായ കന്യകയായിരുന്നു ജൂലിയ. അവിടത്തെ ക്ലേശകരമായ ജോലികള്‍ അവള്‍ സന്തോഷത്തോടും ക്ഷമയോടും കൂടി ചെയ്യുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു.

ജോലി ചെയ്യേണ്ടാത്ത സമയങ്ങളില്‍ ജൂലിയ പ്രാര്‍ത്ഥനയിലും ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലും മുഴുകി. അവളുടെ സമയ നിഷ്ഠയിലും ആത്മാര്‍ത്ഥതയിലും ആകൃഷ്ടനായ ഉടമസ്ഥന്‍ ഒരിക്കല്‍ ഗൗളിലേക്ക് യാത്ര പോയപ്പോള്‍ അവളേയും കൂടെ കൂട്ടി.

കോര്‍സിക്കായുടെ വടക്കന്‍ ഭാഗത്തെത്തിയപ്പോള്‍ അദ്ദേഹം തന്റെ കപ്പലിന് നങ്കൂരമിടുകയും വിഗ്രഹാരാധകരുടെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി തീരത്തേക്ക് പോവുകയും ചെയ്തു.താന്‍ പരസ്യമായി വെറുക്കുന്ന വിഗ്രഹാരാധകരുടെ അന്ധ വിശ്വാസപരമായ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ജൂലിയ കുറച്ച് ദൂരെ മാറി നിന്നു.

തങ്ങളുടെ ദൈവത്തെ പരസ്യമായി അധിഷേപിക്കുന്ന ഈ സ്ത്രീ ആരാണെന്ന് കടുത്ത വിഗ്രഹാരാധകനും ആ ദ്വീപിലെ ഗവര്‍ണറുമായിരുന്ന ഫെലിക്‌സ് ചോദിച്ചപ്പോള്‍ അവള്‍ ഒരു ക്രിസ്ത്യാനിയാണെന്ന് എവുസേബിയൂസ് വെളിപ്പെടുത്തി. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അവളുടെ മത വിശ്വാസത്തെ മാറ്റാന്‍ ് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല അവള്‍ വളരെ കഠിനമായി ജോലിചെയ്യുന്നവളും വിശ്വസ്തയുമാണെന്നും അതിനാല്‍ തനിക്ക് അവളെ ഉപേക്ഷിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുകേട്ട ഗവര്‍ണര്‍ ജൂലിയായ്ക്ക് പകരമായി തന്റെ അടിമകളില്‍ ഏറ്റവും നല്ല നാല് സ്ത്രീകളെ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു. പക്ഷേ, നിങ്ങളുടെ മുഴുവന്‍ സമ്പത്തിനും അവളെ വാങ്ങുവാന്‍ കഴിയുകയില്ല, ഈ ലോകത്ത് എനിക്കുള്ള ഏറ്റവും അമൂല്യമായ വസ്തുപോലും ഞാന്‍ ഇവള്‍ക്കായി ഉപേക്ഷിക്കുവാന്‍ തയ്യാറാണ് എന്നായിരുന്നു എവുസേബിയൂസിന്റെ പ്രതികരണം.

എന്നാല്‍ യൂസേബിയൂസ് മദ്യപിച്ച് ഉറങ്ങുന്ന അവസരത്തില്‍ ഗവര്‍ണര്‍ അവളോട് തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുകയാണെങ്കില്‍ താന്‍ അവളെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ തനിക്ക് യേശുവിനെ സേവിക്കുവാന്‍ കഴിയുന്നിടത്തോളം കാലം താന്‍ സ്വതന്ത്രയാണെന്നായിരുന്നു ജൂലിയായുടെ മറുപടി.

ഇതു കേട്ടപ്പോള്‍ ദേഷ്യം പൂണ്ട ഫെലിക്‌സ് അവളുടെ മുഖത്ത് ശക്തിയായി അടിക്കുകയും തലയില്‍ നിന്നും ഒരു ഭാഗം മുടി വലിച്ചു പറിക്കുകയും ചെയ്തു. മരിക്കുന്നത് വരെ അവളെ കുരിശില്‍ തൂക്കുവാനും ഉത്തരവിട്ടു. അങ്ങനെ ജൂലിയ ക്രിസ്തുവിനായി കുരിശിലേറ്റപ്പെട്ട് മരണം വരിച്ചു. ഗോര്‍ഗോണ്‍ ദ്വീപിലെ സന്യാസിമാര്‍ വിശുദ്ധയുടെ മൃതദേഹം തങ്ങളുടെ ഭവനത്തിലേക്ക് കൊണ്ടു പോയി.

ലൊംബാര്‍ഡിയിലെ രാജാവായിരുന്ന ഡെസിഡെരിയൂസ് 768 ല്‍ ജൂലിയായുടെ ഭൗതീക ശരീരം അവിടെ നിന്നും ബ്രെസിയായിലേക്ക് മാറ്റി. അവിടെ വിശുദ്ധയുടെ ഓര്‍മ്മ ദിനം വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു വരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ ബിഷപ്പായ ദസിദേരിയൂസ്

2. കൊ-ലിമെറിക്കിലെ ഗോബന്‍ഗൊദ്‌നേനാ

3. വിയെന്നയിലെ ബിഷപ്പായ ദസിദേരിയൂസ്

4. നേപ്പിള്‍സിലെ ബിഷപ്പായ ഏവുഫെബിയസ്

5. ഇറ്റലിയിലെ എവുറ്റിക്കിയൂസും ഫ്‌ളോറെന്‍സിയൂസും

6. ഗലീസിയായിലെ മെത്രാനായ എപ്പിറ്റാസിയൂസും ബ്രാഗായിലെ മെത്രാനായ ബസിലെയൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.