ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മാതാവ്

 ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മാതാവ്

അനുദിന വിശുദ്ധര്‍ - മെയ് 24

പമാലയിലെ ലുത്തീനിയയില്‍ 'ക്രിസ്ത്യാനികളുടെ സഹായമേ... ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ' എന്ന് കൂട്ടിച്ചേര്‍ത്തത് അഞ്ചാം പീയൂസ് മാര്‍പാപ്പയായിരുന്നു. ദൈവ മക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കുന്നു എന്നതാണ് ലുത്തീനിയയില്‍ ഇപ്രകാരം എഴുതി ചേര്‍ക്കാന്‍ മാര്‍പാപ്പയെ പ്രേരിപ്പിച്ചത്.

വ്യക്തികളുടേയും കുടുംബങ്ങളുടേയും രാജ്യങ്ങളുടേയും സഹായത്തിനെത്തുന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി എല്ലാ വിശ്വാസികളിലും വര്‍ധിച്ചിട്ടുണ്ട്. 1241 ല്‍ തെക്കന്‍ ഫ്രാന്‍സിനെ ആകമാനം തുടച്ചു നീക്കികൊണ്ടിരുന്ന അല്‍ബിഗേസിയന്‍ മതവിരുദ്ധ വാദത്തെ പ്രതിരോധിക്കുവാന്‍ ജപമാല എന്ന ആയുധം പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് നല്‍കുകയുണ്ടായി.

അപ്രകാരം ജപമാല ചൊല്ലുന്നത് വഴി മാതാവ് സഹായത്തിനെത്തും എന്ന കാര്യവും ഇത് ദൈവത്തിന്റെ ഇഷ്ടപ്രകാരമാണെന്ന കാര്യവും ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികളെ പരിശുദ്ധ അമ്മ അറിയിച്ചു.

അമ്പത്തൊന്ന് വയസുള്ള ഒരു മെക്‌സിക്കന്‍ കര്‍ഷകനായിരുന്നു ജുവാന്‍ ഡീഗോ. 1531 ല്‍ ജുവാന്‍ ഡീഗോയ്ക്കു മാതാവ് പ്രത്യക്ഷപ്പെട്ടു. ഈ പ്രത്യക്ഷപ്പെടലിനെ തുടര്‍ന്നു ഏതാണ്ട് 10 ദശലക്ഷത്തോളം പേര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുവെന്ന് പറയപ്പെടുന്നു. അവിടെ നിലനിന്നിരുന്ന ഒരനാചാരമായിരുന്നു ബലിയര്‍പ്പിക്കുവാനായി കുട്ടികളെ കൊല്ലുക എന്നത്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലോടെ ഈ അനാചാരം അവസാനിച്ചു.

1571 ഒക്ടോബര്‍ ഏഴിന് യൂറോപ്പില്‍ വലിയൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യൂറോപ്പ് മുഴുവനുമുള്ള കത്തോലിക്കര്‍ ജപമാല ചൊല്ലിയതിന്റെ ഫലമായി ക്രിസ്ത്യാനികള്‍ ആകമാനം രക്ഷപ്പെടുകയുണ്ടായെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ ഈ ദിവസം പരിശുദ്ധ ജപമാലയുടെ തിരുനാള്‍ ദിനമായി അംഗീകരിക്കപ്പെട്ടു. മുസ്ലീങ്ങളുടെ മേല്‍ ക്രിസ്ത്യാനികള്‍ നേടിയ നിര്‍ണായകമായ വിജയത്തിന്റെ നന്ദി പ്രകടിപ്പിക്കുവാനായി 1573 ല്‍ പിയൂസ് അഞ്ചാമന്‍ പാപ്പായാണ് ഈ തിരുനാള്‍ സ്ഥാപിച്ചത്.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏതാണ്ട് രണ്ടു ലക്ഷത്തോളം വരുന്ന ഒട്ടോമന്‍ തുര്‍ക്കികള്‍ തലസ്ഥാന നഗരമായ വിയന്ന ഉപരോധിച്ചപ്പോള്‍ ഓസ്ട്രിയായിലെ ചക്രവര്‍ത്തിയായിരുന്ന ലിയോപോള്‍ഡ് ഒന്നാമന്‍ പസാവുവിലെ ക്രിസ്ത്യാനികളുടെ രക്ഷക്കായി മാതാവിന്റെ ദേവാലയത്തില്‍ അഭയം പ്രാപിച്ചു.

തുടര്‍ന്ന് ഇന്നസെന്റ് പതിനൊന്നാമന്‍ പാപ്പാ മുഹമ്മദ്ദീയരുടെ ആക്രമണത്തിനെതിരായി മുഴുവന്‍ ക്രിസ്ത്യാനികളെയും ഏകോപിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് യുദ്ധത്തിന് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു. മാതാവിന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 12 ന് മാതാവിന്റെ മാധ്യസ്ഥതയാല്‍ വിയന്ന പൂര്‍ണമായും മോചിതയായി.

നെപ്പോളിയന്റെ സൈന്യം 1809 ല്‍ വത്തിക്കാനില്‍ പ്രവേശിക്കുകയും പിയൂസ് ഏഴാമന്‍ മാര്‍പാപ്പയെ പിടികൂടുകയും ചെയ്തു. അദ്ദേഹത്തെ ചങ്ങലകൊണ്ട് ബന്ധനസ്ഥനാക്കി ഗ്രെനോബിളിലേക്കും പിന്നീട് ഫോണ്ടൈന്‍ബ്ല്യൂവിലേക്കും കൊണ്ടു പോയി. അഞ്ച് വര്‍ഷത്തോളം അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചു. തടവറയില്‍ നിന്നും പാപ്പാ ലോകത്താകമാനമുള്ള ക്രിസ്ത്യാനികളോട് മാതാവിന്റെ സഹായത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു.

അങ്ങനെ ഒരിക്കല്‍ കൂടി യൂറോപ്പ് ഒരു ആത്മീയ യുദ്ധത്തിന്റെ പടക്കളമായി മാറി. നിഷ്‌കരുണരായ സൈനീക ശക്തിക്കെതിരെയുള്ള യുദ്ധം ജപമാല കൊണ്ട് വിശ്വാസികള്‍ ആരംഭിച്ചു. അധികം താമസിയാതെ നെപ്പോളിയന്‍ അധികാരത്തില്‍ നിന്നും നിഷ്‌കാസിതനാവുകയും പാപ്പാ ജയില്‍ മോചിതനാവുകയും ചെയ്തു.

നൂറ്റാണ്ടുകളായി മാതൃത്വപരമായ സഹായങ്ങള്‍ നല്‍കികൊണ്ട് നമ്മുടെ പരിശുദ്ധ കന്യകാ മാതാവ് ലോകം മുഴുവനും നൂറുകണക്കിന് സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഇന്നും തുടരുന്നു. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ ലൂര്‍ദ്ദ്, ഫാത്തിമാ എന്നിവിടങ്ങളാണ് കൂടുതല്‍ പ്രസിദ്ധം. പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം തന്റെ മക്കള്‍ ദിവസവും ജപമാല ചൊല്ലണമെന്ന് അമ്മ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ ജെറാള്‍ഡ് ദെ ലൂണെല്‍

2. ഹെറോദ് അന്തിപ്പാസിന്റെ കാര്യസ്ഥനായ ജൊവാന്നാ

3. മൊറോക്കോയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച ജോണ്‍ദെല്‍ പ്രാദോ

4. ഇസ്ത്രിയായിലെ സോയെല്ലൂസ്, സെര്‍വീലിയൂസ്, ഫെലിക്‌സ്, സില്‍വാനൂസ്, ഡിയോക്കിള്‍സ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.