ഗായകന്‍ സിദ്ദു മൂസെ വാലയുടെ കൊലപാതകം; ആറ് പേര്‍ പൊലീസ് കസ്റ്റഡിയില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

ഗായകന്‍ സിദ്ദു മൂസെ വാലയുടെ കൊലപാതകം; ആറ്  പേര്‍ പൊലീസ് കസ്റ്റഡിയില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

അമൃത്സര്‍: പഞ്ചാബി ഗായകനായ സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആറ് പേരെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന മൂന്ന് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കൂടിയായ സിദ്ധു മൂസെ വാലയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.

മൂസെ വാലയ്ക്ക് നല്‍കി വന്ന പൊലീസ് സംരക്ഷണം കഴിഞ്ഞ ദിവസം ആം ആദ്മി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അജ്ഞാതരായ അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെയും സംസ്ഥാന പൊലീസ് മേധാവി വികെ ഭാവ്രയുടെയും നിര്‍ദേശപ്രകാരം എസ് പി ധരംവീര്‍ സിംങ്, ഡി എസ് പി ബതിന്ദ വിശ്വജിത് സിംങ്, സി ഐ എ ഉദ്യോഗസ്ഥന്‍ പ്രീതിപാല്‍ സിംങ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്ന് അംഗ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചു.

ഇന്നലെ വൈകിട്ട് സ്വദേശമായ മാന്‍സ ജില്ലയിലെ ജഹവര്‍ക്കെ ഗ്രാമത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. ഇവരുടെ എസ് യു വിയിലേക്ക് മുപ്പതോളം തവണ വെടിവച്ചെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ചയാണ് സിദ്ദു ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പൊലീസ് വെട്ടിക്കുറച്ചത്. സിദ്ദുവിന് നല്‍കിയിരുന്ന നാല് പൊലീസുകാരില്‍ രണ്ട് പേരെയാണ് പിന്‍വലിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് മാന്‍സ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ആം ആദ്മിയുടെ ഡോ. വിജയ് സിംഗ്ലയോട് 63,000 വോട്ടിന് പരാജയപ്പെട്ടു.

അതേസമയം പാട്ടുകളിലൂടെ തോക്ക് സംസ്‌കാരത്തെയും അക്രമത്തെയും മഹത്വവത്കരിച്ചെന്നാരോപിച്ച് സിദ്ദുവിനെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 'സ്‌കേപ്പ് ഗോട്ട്' എന്ന പുതിയ ഗാനത്തില്‍ ആം ആദ്മി പാര്‍ട്ടിയെയും അനുഭാവികളെയും 'ഗദ്ദര്‍' (രാജ്യദ്രോഹി) എന്ന് വിളിച്ചെന്ന ആരോപണം വിവാദമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.