സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പരിഷ്‌കരണം: ഇനി പുസ്തകപ്പുഴു ആകേണ്ട; കാര്യങ്ങള്‍ യുക്തിപൂര്‍വ്വം വിലയിരുത്തിയാല്‍ മതി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പരിഷ്‌കരണം: ഇനി പുസ്തകപ്പുഴു ആകേണ്ട; കാര്യങ്ങള്‍ യുക്തിപൂര്‍വ്വം വിലയിരുത്തിയാല്‍ മതി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പരിഷ്‌കരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് നിലവാര നിര്‍ണയവും ഗ്രേഡിങ്ങും ഏര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ കരട് സമീപനരേഖയിലാണ് ഇക്കാര്യം പറയുന്നത്.

ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക്, കോളേജുകള്‍ക്കുള്ള നാക് അക്രഡിറ്റേഷനു സമാനമായ റാങ്കിങ്ങും ഇന്റേണല്‍, എക്‌സ്റ്റേണല്‍ ഗ്രേഡുകളും ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ പഠനത്തിനും ഊന്നല്‍ നല്‍കുന്നതാണ് പുതിയ പാഠ്യപദ്ധതി. വിശദ രൂപരേഖ തയ്യാറാക്കാനുള്ള ശില്പശാല തിരുവനന്തപുരത്ത് തുടങ്ങി.

2024 അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവില്‍ വരും. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ചാണ് പരിഷ്‌കാരം. പാഠപുസ്തകത്തിലെ വസ്തുതകള്‍ വിദ്യാര്‍ഥി അതേപടി സ്വായത്തമാക്കുന്നതിനു പകരം യുക്തിപൂര്‍വം വിലയിരുത്തി സ്വയം നിഗമനത്തിലെത്താന്‍ പാകത്തില്‍ ക്ലാസ് മുറികളെ മാറ്റും.

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നടപ്പാക്കുന്ന പഠന രീതി കേരളത്തിന് അനുയോജ്യമായ രീതിയില്‍ പ്രയോജനപ്പെടുത്തും. ആശയ രൂപവത്കരണത്തിലേക്ക് ഭാവനയെ ഉണര്‍ത്താനും ബുദ്ധിയും ക്രിയാത്മകതയും ഉത്തേജിപ്പിക്കാനും പാകത്തിലുള്ളതാണ് ഈ മാതൃക. 2013നു ശേഷം സ്‌കൂള്‍ പാഠ്യപദ്ധതിയും പഠന സാമഗ്രികളും സമഗ്രമാറ്റത്തിനു വിധേയമായിട്ടില്ല.

ക്ലാസ് മുറികള്‍ ഡിജിറ്റലാവും

* മുഖാമുഖ ക്ലാസും ഓണ്‍ലൈന്‍ ക്ലാസും സംയോജിപ്പിച്ച് മിശ്രപഠനരീതി (ബ്ലെന്‍ഡഡ് ലേണിങ്) നടപ്പാക്കണം.
* 'അച്ചടിച്ച പുസ്തകം' എന്ന സങ്കല്പം മാറി 'ബഹുസാധ്യതാ പഠനസാമഗ്രികളുടെ സഞ്ചയിക' എന്നതിലേക്കു മാറണം.
* ഓഡിയോ ബുക്കുകള്‍, ഡിജിറ്റല്‍ ദൃശ്യപാഠങ്ങള്‍, സ്പര്‍ശ പാഠപുസ്തകം, ഇന്ററാക്ടീവ് പാഠങ്ങള്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത വിവരസ്രോതസ്സുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, നിര്‍മിതബുദ്ധി, ഓട്ടോമേറ്റഡ് അസസ്മെന്റ് തുടങ്ങിയവ ഉപയോഗപ്പെടുത്തും.
* അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ബോധന സോഫ്റ്റ്വേറുകള്‍ ലഭ്യമാക്കും.

തൊഴിലധിഷ്ടിത പഠനം

* തദ്ദേശീയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും നാടിനു ഗുണകരമായ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുകയും ലക്ഷ്യം.
* സുസ്ഥിരവികസനം, പ്രാദേശിക സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് അനുഗുണമായി തൊഴില്‍ നൈപുണ്യത്തിനുള്ള പഠനം ഉള്‍ക്കൊള്ളിക്കും * സ്റ്റാര്‍ട്ടപ്പുകളുടേത് അടക്കമുള്ള സ്വയം സംരംഭകത്വം പാഠഭാഗമാക്കും.
* തൊഴില്‍പഠനം ഏതു ക്ലാസില്‍ തുടങ്ങണമെന്ന് ചര്‍ച്ചകളില്‍ തീരുമാനിക്കും.
* പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് തുടര്‍പഠനവും ജോലിയും തിരഞ്ഞെടുക്കാന്‍ സ്‌കൂളുകളില്‍ മാര്‍ഗനിര്‍ദേശക സെല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.