പെലാജിയനിസത്തിനെതിരെ പോരാടിയ അക്വിറ്റെയിനിലെ വിശുദ്ധ പ്രോസ്‌പെര്‍

പെലാജിയനിസത്തിനെതിരെ പോരാടിയ അക്വിറ്റെയിനിലെ  വിശുദ്ധ പ്രോസ്‌പെര്‍

അനുദിന വിശുദ്ധര്‍ - ജൂണ്‍ 25

ക്വിറ്റെയിനില്‍ എ.ഡി 403 ലാണ് പ്രോസ്‌പെര്‍ ജനിച്ചത്. തന്റെ യുവത്വത്തില്‍ വ്യാകരണവും വിശുദ്ധ ലിഖിതങ്ങളും പഠിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധിയും ദിവ്യത്വവും കാരണം സമപ്രായക്കാര്‍ വരെ പ്രോസ്‌പെറിനെ 'ആദരണീയന്‍', 'ദിവ്യന്‍' എന്നിങ്ങനെയൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് വിശുദ്ധന്‍ തന്റെ സ്വന്തം രാജ്യമായ അക്വിറ്റെയിന്‍ ഉപേക്ഷിച്ച് മാര്‍സെയില്ലെസിലേക്ക് പോയി.

അക്കാലത്ത് അവിടെ ചില പുരോഹിതര്‍ അടങ്ങിയ ഒരു വിഭാഗം വിശുദ്ധ ഓസ്റ്റിന്‍ തന്റെ ഗ്രന്ഥത്തില്‍ പെലാജിയനിസത്തിനെതിരായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മനുഷ്യരുടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവിനെ ഹനിക്കുന്നതാണെന്ന് വാദിച്ച് വിവാദങ്ങള്‍ ഉണ്ടാക്കികൊണ്ടിരുന്നു. ദൈവീക സഹായം കൂടാതെ തന്നെ നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് മനുഷ്യര്‍ക്കുണ്ട് എന്നതായിരുന്നു പെലാജിയനിസക്കാരുടെ സിദ്ധാന്തം.

വിശ്വാസത്തിന്റെ തുടക്കം ദൈവാനുഗ്രഹമില്ലാതെ നമ്മുടെ സ്വന്തം ആഗ്രഹത്തിനനുസരിച്ചാണെന്നായിരുന്നു സെമി പെലാജിയനിസക്കാരുടെ മറ്റൊരു വാദം. ഈ രണ്ടു മതവിരുദ്ധ വിഭാഗങ്ങളുടെയും സിദ്ധാന്തങ്ങള്‍ യേശുവും അപ്പസ്‌തോലന്‍മാരും പഠിപ്പിച്ചിട്ടുള്ള സിദ്ധാന്തങ്ങള്‍ക്കെതിരായിരുന്നു.

ഹിലാരി എന്ന് പേരായ ഭക്തനും പണ്ഡിതനുമായിരുന്ന ഒരു അത്മായന്‍ ഓസ്റ്റിന്റെ സിദ്ധാന്തത്തേയും തിരുസഭയോടുള്ള ഭക്തിയേയും സംരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തി വന്നിരുന്നു. പ്രോസ്‌പെര്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ പങ്കാളിയായി. ഹിലാരിയുടെ ഉപദേശത്താല്‍ പ്രോസ്‌പെര്‍ പുരോഹിതന്‍മാരുടെ തെറ്റുകളെ വിശദീകരിച്ചുകൊണ്ട് ഓസ്റ്റിന് ഒരു കത്തെഴുതി.

അതേ തുടര്‍ന്ന് അവരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുവാനും അവരെ പറഞ്ഞ് മനസിലാക്കുവാനുമായി വിശുദ്ധ ഓസ്റ്റിന്‍ രണ്ട് ഗ്രന്ഥങ്ങള്‍ തയാറാക്കി. 428-429 കാലയളവിലാണ് ഇക്കാര്യങ്ങള്‍ സംഭവിച്ചത്. സെമി പെലാജിയന്‍സിനെ ബോധ്യപ്പെടുത്തുവാന്‍ ഈ രണ്ട് ഗ്രന്ഥങ്ങളും പര്യാപ്തമായിരുന്നുവെങ്കിലും അവരുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുവാന്‍ കഴിഞ്ഞില്ല.

മാര്‍പാപ്പായുടെ തീരുമാനത്തിനനുസരിച്ച് തങ്ങള്‍ നില്‍ക്കുമെന്ന് സെമി പെലാജിയന്‍സ് പ്രഖ്യാപിച്ചതോടെ പ്രോസ്‌പെറും ഹിലാരിയും വളരെയേറെ ആവേശപൂര്‍വ്വം റോമില്‍ പോവുകയും പാപ്പായെ ഈ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

ഉടന്‍ തന്നെ സെലസ്റ്റിന്‍ പാപ്പാ മാര്‍സെയില്ലെസിലേയും സമീപ പ്രദേശങ്ങളിലേയും മെത്രാന്‍മാര്‍ക്ക് വിശുദ്ധന്‍ ഓസ്റ്റിന്റെ സിദ്ധാന്തങ്ങളെ ന്യായീകരിച്ചുകൊണ്ട് സൈദ്ധാന്തികമായ ഒരു കത്തെഴുതി. എന്നാല്‍ വേദപാരംഗതനായ വിശുദ്ധ ഓസ്റ്റിന്‍ 431 ല്‍ മരിച്ചതിനു ശേഷമാണ് ഈ സംഭവ വികാസങ്ങള്‍ ഉണ്ടായത്.

പക്ഷേ, പ്രശ്‌നങ്ങള്‍ അതുകൊണ്ടും തീര്‍ന്നില്ല. അതിനാല്‍ മതവിരുദ്ധ വാദികളെ തന്റെ തൂലികകൊണ്ട് നേരിടുവാന്‍ പ്രോസ്‌പെര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് 'നന്ദിയില്ലാത്തവര്‍' എന്ന കവിത രചിച്ചത്. ഏതാണ്ട് 431 ലാണ് ഈ കവിത തയാറാക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. കവിതയുടെ ശീര്‍ഷകത്തിലൂടെ സെമി പെലാജിയനിസക്കാരെയാണ് വിശുദ്ധന്‍ ഉദ്ദേശിച്ചത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും വിശേഷപ്പെട്ട ഒരു രചനയായി പരിഗണിക്കപ്പെടുന്നു.

440 ല്‍ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട മഹാനായ വിശുദ്ധ ലിയോ, പ്രോസ്പറിനെ റോമിലേക്ക് ക്ഷണിക്കുകയും തന്റെ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് സഭയുടെ പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കുകയും ചെയ്തു. തലസ്ഥാന നഗരിയില്‍ വീണ്ടും വളര്‍ച്ച പ്രാപിച്ചുകൊണ്ടിരുന്ന പെലാജിയന്‍ മതവിരുദ്ധ വാദത്തെ വിശുദ്ധന്‍ തന്നാല്‍ കഴിയും വിധം ഇല്ലാതാക്കി.

മാര്‍സെയില്ലെസിലെ ആശ്രമാധിപതിയായിരുന്ന കാസിയന്‍ തന്റെ ഗ്രന്ഥം വഴി വിശ്വാസത്തിന്റെ തുടക്കം മനുഷ്യരില്‍ നിന്നുമാണെന്ന് വാദിച്ചപ്പോള്‍ വിശുദ്ധ പ്രോസ്പര്‍ അദ്ദേഹത്തിന്റെ രചനയില്‍ നിന്നും പന്ത്രണ്ട് ഭാഗങ്ങള്‍ എടുത്ത് അവയിലെ തെറ്റുകള്‍ ചൂണ്ടികാട്ടുകയും പെലാജിയന്‍ വാദികള്‍ക്കെതിരായി പുറത്തിറക്കിയ പ്രമാണങ്ങള്‍ വഴി തിരുസഭ നിരാകരിച്ചിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ ആശയങ്ങളെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു.

വിശുദ്ധ ഓസ്റ്റിന്റെ രചനകളെ അടിസ്ഥാനമാക്കി വിശുദ്ധ പ്രോസ്പര്‍ രചിച്ച നാനൂറോളം ആപ്തവാക്യങ്ങളടങ്ങിയ ഗ്രന്ഥം 'ദൈവാനുഗ്രഹ സിദ്ധാന്തത്തിന്റെ' വിശേഷപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നു. വിശുദ്ധനെഴുതിയ ചരിത്രഗ്രന്ഥം ലോകത്തിന്റെ ആരംഭത്തെപ്പറ്റി വിവരിച്ച് എ.ഡി 455 വരെയുള്ള കാര്യങ്ങള്‍ പ്രതിപാദിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. വിശുദ്ധ പ്രോസ്‌പെറിന്റെ മരണത്തെ പറ്റി കാര്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ നാമം റോമന്‍ രക്തസാക്ഷിത്വ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1 ഗല്ലിക്കാനൂസ്

2. ലൂസി ഔസേജാസും കൂട്ടരും

3 ഫ്രീസ് ലാന്‍ഡിലെ അഡല്‍ബെര്‍ട്ട്

4. സാരസെന്‍സിലെ എവുറോഷിയാ.

'അനുദിന വിശുദ്ധര്‍'എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.