വന്‍കിടക്കാരെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കര്‍ഷകരെ നോട്ടീസയച്ച് പീഡിപ്പിക്കുന്നു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

വന്‍കിടക്കാരെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കര്‍ഷകരെ നോട്ടീസയച്ച് പീഡിപ്പിക്കുന്നു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

മാനന്തവാടി: ഈ രാജ്യം കര്‍ഷകരുടെയും അധ്വാനിക്കുന്നവരുടേതും കൂടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. കര്‍ഷകരെ ചേര്‍ത്തു പിടിക്കാന്‍ തയാറാകാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കോണ്‍ഗ്രസ് ഇനിയും പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി. മാനന്തവാടിയിലെ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് സെന്റിനറി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

വന്‍കിട മുതലാളിമാരുടെ കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച് പീഡിപ്പിക്കുകയാണ് ഇരു സര്‍ക്കാരുകളും ചെയ്യുന്നത്. കര്‍ഷകരാണ് രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന്റെ ഊര്‍ജം. കര്‍ഷകരെയും കാര്‍ഷിക വൃത്തിയെയും നിരാകരിക്കുന്നതാണ് ഇന്നത്തെ പ്രധാന പ്രശ്‌നം. കര്‍ഷര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഭരിക്കുന്നവര്‍ തയാറാകുന്നില്ല. കാര്‍ഷിക നിയമം കൊണ്ട് ഗുണം ലഭിക്കുന്നത് വന്‍കിട കുത്തകകള്‍ക്കാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

വന്യമൃഗ ആക്രമങ്ങളെ പ്രതിരോധിക്കാനും കാര്‍ഷിക വിള സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാരിന് പദ്ധതിയില്ല. കര്‍ഷകര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തില്‍ ഓരോ കോണ്‍ഗ്രസുകാര്‍ക്കും അഭിമാനിക്കാം. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരും.

യഥാര്‍ത്ഥ കര്‍ഷകരെ അവഗണിച്ച് അവരെ നിരാകരിച്ച് ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാവില്ല. വന്‍കിട മുതലാളിമാരെ സംരക്ഷിക്കുന്നതില്‍ നിന്ന് മാറി കര്‍ഷകരെ സഹായിക്കുന്ന നയങ്ങളിലേക്ക് സര്‍ക്കാര്‍ തിരിച്ചു വരണം.

ആയിരക്കണക്കിന് വന്‍കിടക്കാരുടെ വായ്പകള്‍ എഴുതി തള്ളുമ്പോള്‍ കര്‍ഷകരുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.