പൊലീസിനെ മാറ്റിയതാര്? ബോംബെറിഞ്ഞത് 'പറക്കും സ്ത്രീ'യാണോ എന്ന് സംശയം: വി.ഡി സതീശന്‍

പൊലീസിനെ മാറ്റിയതാര്? ബോംബെറിഞ്ഞത് 'പറക്കും സ്ത്രീ'യാണോ എന്ന് സംശയം: വി.ഡി സതീശന്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിന് തലേദിവസം വരെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘത്തെ ആക്രമണം നടന്ന ദിവസം ആരാണ് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എകെജി സെന്ററിനും സമീപ പ്രദേശങ്ങളിലുമായി എഴുപതോളം സിസി ടിവി ക്യാമറകളുണ്ട്. ഇതിലൊന്നും പതിയാതെ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടതെന്നും ഇതു സംബന്ധിച്ച് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു.

അതിസുരക്ഷാ മേഖലയില്‍ ആക്രമണം നടത്തിയിട്ട് എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? സിപിഎം നേതാക്കളുടെ പ്രസ്താവന പരസ്പര വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പൊലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ സക്കറിയ എഴുതിയ 'പറക്കും സ്ത്രീ' എന്ന കഥ വായിച്ചു കൊണ്ട് എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടിക്കാന്‍ സാധിക്കാത്ത സംഭവത്തെ പരിഹസിച്ച സതീശന്‍ ബോബെറിഞ്ഞത് സക്കറിയയുടെ പറക്കും സ്ത്രീ എന്ന കഥയിലെ കഥാപാത്രമായ പറക്കും സ്ത്രീയാണോ എന്നും ചോദിച്ചു.

കോട്ടയം ഡിസിസി ഓഫീസ് ആക്രമിക്കുന്നത് പൊലീസ് നോക്കിനില്‍ക്കെയാണ്. അതിലെ പ്രതിയെ തങ്ങള്‍ പൊലീസിന് കാട്ടിക്കൊടുത്തു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സിപിഎമ്മുകാരനായിരുന്നു അയാള്‍. ഏതോ കേസില്‍ അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചെന്നപ്പോള്‍ എസ്‌ഐ ഇല്ല.

ഉടന്‍ തന്നെ എസ്‌ഐയുടെ കസേര വലിച്ച് ഇരിക്കുകയും അദ്ദേഹത്തിന്റെ തൊപ്പിയെടുത്ത് തലയില്‍ വെക്കുകയും ചെയ്തു. ചിത്രം എടുത്ത് എല്ലാവര്‍ക്കും വാട്‌സാപ് സന്ദേശമയച്ചു. അയാളാണ് ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി. അയാളെ അപ്പോള്‍ തന്നെ പോലീസ് ജാമ്യത്തില്‍ വിട്ടുവെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഡിസിസി ഓഫീസിന് നേരെ ആക്രമണം നടത്തുമ്പോഴും പന്തമെറിയുമ്പോഴും പോലീസ് കൈയും കെട്ടി നില്‍ക്കുകയായിരുന്നില്ല, തൊപ്പിയില്‍ കൈ വെച്ചു നില്‍ക്കുകയായിരുന്നു. ആക്രമികള്‍ തൊപ്പി കൊണ്ടു പോകാതിരിക്കാനായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.