തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന്‍ രാജി വക്കില്ല. മന്ത്രി തല്‍ക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്നാണ് എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം.
പൊലീസ് കേസെടുക്കാത്തതും കേസ് കോടതിയില്‍ എത്താത്തതും കണക്കിലെടുത്താണ് തീരുമാനം. യോഗ ശേഷം ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തേക്ക് പോയി. തൊട്ടു പിന്നാലെ പുറത്തേക്ക് വന്ന സജി ചെറിയാന്‍, താന്‍ എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാന്‍ ചോദിച്ചു.
നിയമോപദേശം തേടി മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിനെ വിളിച്ചു വരുത്തുകയും എകെജി സെന്ററില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ മന്ത്രിയുടെ രാജിയിലേക്കെന്ന സംശയം ജനിച്ചിരുന്നു.
ഇതിനിടെ മന്ത്രി സജി ചെറിയാനെക്കൂടി വിളിപ്പിച്ചതോടെ രാജി ഏതാണ്ട് ഉറപ്പാണെന്ന ധാരണ പരന്നു. എന്നാല്‍ അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗ ശേഷം പുറത്തെത്തിയ മന്ത്രിയുടെ പ്രതികരണത്തില്‍ നിന്നും രാജിയില്ലെന്ന് വ്യക്തമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26