പ്രവചന വരത്താല്‍ സമ്മാനിതനായ വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്

പ്രവചന വരത്താല്‍ സമ്മാനിതനായ വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്

അനുദിന വിശുദ്ധര്‍ - ജൂലൈ 12

റ്റലിയില്‍ ഫ്‌ളോറന്‍സിലെ ധനികരായ പ്രഭു കുടുംബത്തില്‍ 999 ലാണ് ജോണ്‍ ഗുവാല്‍ബെര്‍ട്ടിന്റെ ജനനം. യൗവ്വനത്തില്‍ തന്നെ ക്രിസ്തീയ തത്വങ്ങളും വിശുദ്ധ ഗ്രന്ഥത്തെ പറ്റിയുള്ള ആഴമായ ജ്ഞാനവും ജോണിന് ലഭിച്ചെങ്കിലും ക്രമേണ ലോക മായകളില്‍ മുഴുകി.

അപ്രകാരം ലോകം സമ്മാനിച്ച ആനന്ദങ്ങളില്‍ മുഴുകി ജീവിച്ചു വരവേ തന്റെ ഏക സഹോദരനായിരുന്ന ഹ്യൂഗോയെ നാട്ടുകാരനായ ഒരാള്‍ കൊലപ്പെടുത്തി. ആ കൊലയാളിയോട് പകരം വീട്ടുവാന്‍ തന്നെ ജോണ്‍ തീരുമാനിച്ചു. ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ജോണ്‍ കുതിരപ്പുറത്ത് തന്റെ വസതിയിലേക്ക് പോകുന്നതിനിടയില്‍ ഒരു ഇടുങ്ങിയ വഴിയില്‍ വെച്ച് സഹോദരന്റെ കൊലപാതകിയെ കണ്ടു മുട്ടി.

തന്റെ ശത്രുവിനെ കണ്ടമാത്രയില്‍ തന്നെ ജോണ്‍ വാള്‍ ഉറയില്‍ നിന്നും ഊരി അവനെ വധിക്കുവാനായി പാഞ്ഞടുത്തു. എന്നാല്‍ ശത്രുവാകട്ടെ ഓടിവന്ന് ജോണിന്റെ കാല്‍ക്കല്‍ വീണു കരങ്ങള്‍ കൂപ്പിക്കൊണ്ട് 'ഈ ദിവസം സഹനമനുഭവിച്ച യേശുവിന്റെ പീഡകളെ പ്രതി' തന്നെ കൊല്ലരുതെന്ന് അപേക്ഷിച്ചു.

ഇത് കേട്ട ജോണ്‍ 'യേശുവിന്റെ നാമത്തില്‍ എന്നോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിരാകരിക്കുവാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ നിനക്ക് നിന്റെ ജീവന്‍ തിരികെ തരുന്നു എന്ന് മാത്രമല്ല ഇനി മുതല്‍ നീ എന്നെന്നേക്കും എന്റെ സുഹൃത്തായിരിക്കും. എന്റെ പാപങ്ങള്‍ ദൈവം ക്ഷമിക്കുന്നതിനായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക' എന്ന് പറഞ്ഞുകൊണ്ട് പരസ്പരം ആശ്ലേഷിക്കുകയും അവനെ വെറുതേ വിടുകയും ചെയ്തു.

അവിടെ നിന്നും അദ്ദേഹം പോയത് വിശുദ്ധ ബെന്നറ്റിന്റെ സഭയുടെ മിനിയാസിലെ ആശ്രമത്തിലേക്കായിരുന്നു. അവിടുത്തെ ദേവാലയത്തില്‍ പോയി ക്രൂശിത രൂപത്തിന് മുന്‍പില്‍ തന്റെ പാപങ്ങളെ പ്രതി ദൈവത്തോട് മാപ്പപേക്ഷിച്ചു. ജോണ്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ആ ക്രൂശിത രൂപം അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ ചാഞ്ഞുവെന്ന് പറയപ്പെടുന്നു.

അനുതാപ പൂര്‍ണനായ ജോണ്‍ ആശ്രമത്തില്‍ ചേരാന്‍ അനുവാദം ചോദിച്ചു. ജോണിന്റെ കോപ ശീലത്തെപ്പറ്റി  അറിയമായിരുന്ന ആശ്രമാധിപതി ആദ്യം അദ്ദേഹത്തെ സഭയിലെടുത്തില്ലെങ്കിലും പിന്നീട് അനുവാദം കൊടുത്തു. ഇതറിഞ്ഞ പിതാവ് ആശ്രമത്തിലെത്തി തന്റെ മകനെ നിരുത്സാഹപ്പെടുത്തിയെങ്കിലും അവന്റെ ഉറച്ച തീരുമാനത്തിന് മാറ്റം വരുത്തിയിട്ടില്ല. ഒടുവില്‍ അദ്ദേഹം അനുവാദം കൊടുത്തു.

വളരെ ഉത്സാഹത്തോടു കൂടി അദ്ദേഹം തന്റെ സന്യാസ ജീവിതം ആരംഭിച്ചു. രാത്രിയും പകലും പ്രാര്‍ത്ഥനയില്‍ മുഴുകി. കഠിനമായ സന്യാസ രീതിയും ഭക്തിയും മൂലം അദ്ദേഹമൊരു പുതിയ മനുഷ്യനായി മാറി. ജോണിന്റെ ആത്മാര്‍ത്ഥതയും സ്ഥിരോത്സാഹവും വഴി അവന്‍ തന്നെത്തന്നെ കീഴടക്കി. ദയ, എളിമ, അനുസരണം, ക്ഷമ എന്നീ ഗുണങ്ങളുടെ ഉത്തമ മാതൃകയായി മാറി വിശുദ്ധ ജോണ്‍.

അവിടത്തെ ആശ്രമാധിപതി മരിച്ചപ്പോള്‍ മറ്റുള്ള സന്യാസിമാരെല്ലാവരും കൂടി വിശുദ്ധനോട് ആ പദവി വഹിക്കുവാന്‍ അപേക്ഷിച്ചു. എന്നാല്‍ അത് നിരാകരിച്ച അദ്ദേഹം അധികം താമസിയാതെ ഒരു സഹചാരിക്കൊപ്പം അവിടം വിട്ട് കൂടുതല്‍ ഏകാന്തമായ സ്ഥലം തേടി പോയി. ഈ യാത്രയില്‍ കാമല്‍ഡോളിയിലെ ആശ്രമം സന്ദര്‍ശിക്കുകയുണ്ടായി.

അവിടത്തെ സന്യാസിമാരുടെ ജീവിതം കണ്ട് ഉത്തേജിതനായ ജോണ്‍ അവിടെ നിന്നും യാത്ര പുറപ്പെട്ട് ടസ്‌കാനിയിലെ ഫ്‌ളോറെന്‍സില്‍ നിന്നും ഫിയസോളി രൂപതയിലെ വല്ലിസ് ഉംബ്രോസ് എന്ന മലയാടിവാരത്തിലെത്തി. വിശുദ്ധന്‍ അവിടെ രണ്ട് സന്യാസിമാരെ കണ്ടുമുട്ടി. തുടര്‍ന്ന് വിശുദ്ധനും അദ്ദേഹത്തിന്റെ സഹചാരിയും ആ സന്യാസിമാരും കൂടി ഒരു ചെറിയ ആശ്രമം പണികഴിപ്പിച്ച് പുതിയൊരു സന്യാസ സമൂഹത്തിന് രൂപം കൊടുക്കുവാന്‍ പദ്ധതിയിട്ടു.

വിശുദ്ധ ഹിലാരി ഒരാശ്രമം പണികഴിപ്പിക്കുന്നതിനുള്ള സ്ഥലം അവര്‍ക്ക് നല്‍കി. ആശ്രമത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ 1070 ല്‍ അലക്‌സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പ അവരുടെ പുതിയ സഭയ്ക്ക് അംഗീകാരം നല്‍കി.വിശുദ്ധ ബെന്നറ്റിന്റെ പുരാതന ആശ്രമ സമ്പ്രദായ നിയമങ്ങളായിരുന്നു അവര്‍ പിന്തുടര്‍ന്നത്.

ഇതായിരുന്നു വല്ലിസ് ഉംബ്രോസാ സന്യാസ സഭയുടെ ആരംഭം. വിശുദ്ധ ജോണ്‍ അവിടത്തെ ആദ്യത്തെ ആശ്രമാധിപനായി തിരഞ്ഞെടുക്കപ്പെട്ടു. ചാര നിറത്തിലുള്ള സന്യാസ വസ്ത്രമായിരുന്നു വിശുദ്ധന്‍ തന്റെ സന്യാസിമാര്‍ക്ക് നല്‍കിയത്. എല്ലാ തരത്തിലും ക്രിസ്തുവിനെ അനുകരിക്കുവാനാണ് അവര്‍ ശ്രമിച്ചത്.

പിന്നീട് സെന്റ് സാല്‍വി, മോസെട്ടാ, പാസിഗ്‌നാനോ, റൊസുവോളോ, മോണ്ടെ സലാരിയോ എന്നിവിടങ്ങളിലെ ആശ്രമങ്ങള്‍ വിശുദ്ധനാണ് പണികഴിപ്പിച്ചത്. കൂടാതെ നിരവധി ആശ്രമങ്ങള്‍ നവീകരിക്കുകയും ചെയ്തു. വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്മരിക്കുന്ന സമയത്ത് പന്ത്രണ്ടോളം സന്യാസ ഭവനങ്ങള്‍ അദ്ദേഹത്തിന്റെ സഭക്കുണ്ടായിരുന്നു.

സന്യാസിമാര്‍ക്ക് പുറമേ അത്മായ സഹോദരന്‍മാരെയും വിശുദ്ധന്‍ തന്റെ ആശ്രമത്തില്‍ സ്വീകരിക്കുകയും അവര്‍ക്ക് പുറം ജോലികള്‍ നല്‍കുകയും ചെയ്തു. ഇത് പിന്നീട് മറ്റുള്ള പല സഭക്കാരും അനുകരിച്ചു. സഹായത്തിനായി തന്നെ സമീപിക്കുന്ന ആരെയും വെറും കയ്യോടെ വിശുദ്ധന്‍ പറഞ്ഞു വിടാറില്ലായിരുന്നു. പലപ്പോഴും തന്റെ ആശ്രമത്തിന്റെ ധാന്യപ്പുര അവര്‍ക്കായി തുറന്നു വച്ചിരുന്നു.

പ്രവചന വരത്താല്‍ സമ്മാനിതനായിരുന്നു വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്. വിശുദ്ധന്റെ പ്രാര്‍ത്ഥനകള്‍ വഴി നിരവധി രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്. വിശുദ്ധനെ കാണുവാനും സംസാരിക്കുവാനുമായി ലിയോ ഒമ്പതാമന്‍ പാപ്പാ വരെ പാസിഗ്‌നാനോ സന്ദര്‍ശിക്കുകയുണ്ടായി. മാത്രമല്ല സ്റ്റീഫന്‍ ഒമ്പതാമന്‍, അലക്‌സാണ്ടര്‍ രണ്ടാമന്‍ എന്നിവര്‍ വിശുദ്ധനെ വളരെയേറെ ബഹുമാനിച്ചിരുന്നു.

അവസാനം പാസിഗ്‌നാനോയില്‍ വെച്ച് ജോണിന് കടുത്ത പനി പിടിപ്പെട്ടു. തന്റെ അവസാനം അടുത്തുവെന്ന് മനസിലാക്കിയ വിശുദ്ധന്‍ സഭയിലെ സുപ്പീരിയര്‍മാരെ വിളിച്ച് കൂട്ടി തന്റെ അവസാനമടുത്തുവെന്നും സഭാ നിയമങ്ങള്‍ അപ്പാടെ പാലിക്കണമെന്നും സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും ദാന ധര്‍മ്മങ്ങള്‍ക്കും മുടക്കം വരുത്തരുതെന്നും ഉപദേശിച്ചു.

1073 ജൂലൈ 12 ന് അന്ത്യകൂദാശകള്‍ സ്വീകരിച്ചു കൊണ്ട് ജോണ്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1193 ല്‍ സെലസ്റ്റിന്‍ മൂന്നാമന്‍ പാപ്പാ ജോണ്‍ ഗുവാല്‍ബെര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. എപ്പിഫാനാ

2. ലക്‌സംബര്‍ഗിലെ ആന്‍സ് ബാള്‍ഡ്

3. മിലാനിലെ നാബാറും ഫെലിക്‌സും

4. ഗലേഷ്യയിലെ പ്രോക്ലൂസും ഹിലാരിയോനും

5. ബോളോഞ്ഞോ ബിഷപ്പായിരുന്ന പ്രോക്കോളൂസ്

6. വിശുദ്ധ മാര്‍ക്കിന്റെ ശിഷ്യനായിരുന്ന ഹേര്‍മാഗോറാസും ഫൊര്‍ത്തൂനാത്തൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.