'കൊക്കയിലേയ്‌ക്കോ കാനയിലേയ്‌ക്കോ വണ്ടി മറിച്ചു കൊല്ലണം': കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത വിമത വൈദികന്‍ കുടുങ്ങും

'കൊക്കയിലേയ്‌ക്കോ കാനയിലേയ്‌ക്കോ വണ്ടി മറിച്ചു കൊല്ലണം': കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത വിമത വൈദികന്‍ കുടുങ്ങും

                                 വിമത വൈദികന്റെ ആഹ്വാനം കര്‍ദ്ദിനാളിന്റെ ഡ്രൈവറോട്.
                                 വൈദികന്റേത് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ കുറ്റം.
                                 അഡ്വ. പോളച്ചന്‍ പുതുപ്പാറ കോടതിയിലേക്ക്.

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമത്തെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേയ്ക്ക്. വിമത വൈദികരില്‍ ഒരാള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ നടത്തിയ കൊലപാതക ആഹ്വാനത്തില്‍ കേസെടുക്കണമെന്ന ആവശ്യവുമായി അഡ്വ. പോളച്ചന്‍ പുതുപ്പാറ രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം അടുത്ത ദിവസം കോടതിയെ സമീപിക്കും.

കുറച്ച് നിമിഷങ്ങള്‍ അള്‍ത്താരയ്ക്ക് അഭിമുഖമായി നില്‍ക്കാന്‍ പറ്റില്ല എന്ന വളരെ കുറച്ച് വൈദികരുടെ പിടിവാശി മാത്രമാണ് ഏകീകൃത കുര്‍ബാന സംബന്ധിച്ച വിവാദത്തിന് ഇടയാക്കിയത്. വിവാദം കത്തിക്കയറി ബിഷപ്പ് ആന്റണി കരിയിലിന്റെ രാജിയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഇതോടെയാണ് വൈദികന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കൊലവിളി ആഹ്വാനം നടത്തിയത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത പക്ഷത്തു നില്‍ക്കുന്ന വൈദികനും ഇടപ്പള്ളി ഫൊറോന പള്ളി മുന്‍ വികാരിയും ആയിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ വാഴപ്പിള്ളിയാണ് നാല്‍പതോളം വര്‍ഷമായി കര്‍ദ്ദിനാളിന്റെ ഡ്രൈവറായ ചെറിയാനോട് അദ്ദേഹത്തെ ഏതെങ്കിലും കൊക്കയിലേയ്ക്കോ കാനയിലേയ്ക്കോ വണ്ടി മറിച്ചു കൊല്ലാന്‍ ആവശ്യപ്പെട്ടത്. വൈദികന്റെ ഈ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചിരിക്കുകയായിരുന്നു.

വൈദികന്റെ ഈ കൊലവിളി ആഹ്വാനം വളരെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ്. ഒരു സമുദായത്തിന്റെ ശ്രേഷ്ഠ പദവിയില്‍ ഇരിക്കുന്ന വ്യക്തിയെ കൊന്നുകളയുവാന്‍ നിര്‍ദേശം കൊടുക്കുക. അത്തരം നിര്‍ദേശങ്ങള്‍ കേരളം പോലൊരു സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ എത്രമാത്രം വിപരീതമായി ബാധിക്കും. ഇത്തരം ആഹ്വാനങ്ങള്‍ നടത്തുന്നവര്‍ അതേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? ഒരാളെ കൊലപാതകത്തിന് പ്രേരിപ്പിക്കുക എന്നത് ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ കുറ്റവുമാണ്.

സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞ അഡ്വ. പോളച്ചന്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കര്‍ദ്ദിനാള്‍ വധിക്കപ്പെടുമോ എന്ന പേരില്‍ അദ്ദേഹം ഒരു യൂട്യൂബ് വീഡിയോയും ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതന്‍മാര്‍ക്കും വിമത വൈദികര്‍ക്കും ഉന്മാദം പിടിപെട്ടിരിക്കുന്നു എന്നു വേണം കരുതാനെന്ന് അഡ്വ. പോളച്ചന്‍ തന്റെ വീഡിയോയില്‍ വ്യക്തമാക്കുന്നു. കൊലവിളി നടത്തിയ വൈദികനെതിരെ അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇത്തരം കൊലപാതക ആഹ്വാനം കണക്കിലെടുത്ത് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന വിശ്വാസികളുടെ ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.