ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിസഭാ തീരുമാനത്തില്‍ അവ്യക്തതയെന്ന് കെസിബിസി; കര്‍ഷക സംഘടനകളുടെ യോഗം ഞായറാഴ്ച്ച പിഒസിയില്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിസഭാ തീരുമാനത്തില്‍ അവ്യക്തതയെന്ന് കെസിബിസി; കര്‍ഷക സംഘടനകളുടെ യോഗം ഞായറാഴ്ച്ച പിഒസിയില്‍

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതില്‍ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ യോഗത്തിന് സാധിച്ചില്ലെന്ന് കെസിബിസി വിലയിരുത്തി. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന ആവശ്യത്തോട് അനുഭാവപൂര്‍ണമായ തീരുമാനമല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെസിബി വിലയിരുത്തി.

ഈ വിഷയത്തില്‍ തുടര്‍ നടപടികളെകുറിച്ച് ആലോചിക്കുന്നതിന് ഞായറാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് പാലാരിവട്ടം പിഒസിയില്‍ വച്ച് കര്‍ഷക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗം ഉദ്ഘാടനം ചെയ്യും.

ബഫര്‍ സോണ്‍ സംബന്ധിച്ച 2019 ലെ മന്ത്രിസഭാ തീരുമാനം പൂര്‍ണമായും പിന്‍വലിച്ചു കൊണ്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്ന് കെസിബിസി വ്യക്തമാക്കി. പുതിയ മന്ത്രിസഭാ തീരുമാനവും ഭാവിയില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. വനാതിര്‍ത്തി പുനര്‍നിര്‍ണയിച്ച് വനത്തിനുള്ളില്‍ ബഫര്‍ സോണ്‍ നിജപ്പെടുത്തുകയാണ് വേണ്ടത്.

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിക്കണം. മലയോരമേഖലയിലെ ജനങ്ങളും വനംവകുപ്പും തമ്മില്‍ വന്യജീവി അക്രമണത്തെ സംബന്ധിച്ചും, ഭുപ്രശ്‌നങ്ങള്‍ സംബന്ധിച്ചും രൂപപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്.

ഇത്തരം അവസ്ഥയില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ തുടര്‍ നടപടികള്‍ക്കും കേസുകള്‍ നടത്തുന്നതിനുമായി വനംവകുപ്പിനെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുമെന്നും കെസിബിസി വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.