'സ്വര്‍ണ വാക്കുകളുടെ മനുഷ്യന്‍' എന്നറിയപ്പെട്ട വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്

 'സ്വര്‍ണ വാക്കുകളുടെ മനുഷ്യന്‍' എന്നറിയപ്പെട്ട വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്

അനുദിന വിശുദ്ധര്‍ - ജൂലൈ 28

'ഇടര്‍ച്ചകള്‍ നിമിത്തം ലോകത്തിന് ദുരിതം. അത് വിശുദ്ധരെ പ്രലോഭിപ്പിക്കുന്നു. ശ്രദ്ധാപൂര്‍വം ചരിക്കുന്നവരെ തളര്‍ത്തുന്നു. അശ്രദ്ധരായി കഴിയുന്നവരെ നിലത്തു വീഴ്ത്തുന്നു. എല്ലാ മനുഷ്യരെയും ആശയക്കുഴപ്പത്തിലാക്കുന്നു' - വിശുദ്ധ പീറ്റര്‍ ക്രിസോലോഗസിന്റെ പ്രശസ്തമായ പ്രബോധനമാണിത്.

എ.ഡി 400 ല്‍ ഇമോളയിലാണ് അദ്ദേഹത്തിന്റെ ജനനം. ആ നഗരത്തിലെ മെത്രാനായിരുന്ന കോര്‍ണേലിയൂസിന്റെ കീഴില്‍ ശിക്ഷണം ലഭിച്ച പീറ്ററിനെ കോര്‍ണേലിയൂസ് ഡീക്കണായി ഉയര്‍ത്തി.

433 ല്‍ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടര്‍ന്ന് അവിടത്തെ പുരോഹിത വൃന്ദവും ജനങ്ങളും മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമന്‍ പാപ്പായില്‍ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടി തരുവാന്‍ കോര്‍ണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലേക്കുള്ള യാത്രയില്‍ കോര്‍ണേലിയൂസ് തന്റെ ഡീക്കണായ പീറ്ററിനേയും കൂടെ കൂട്ടി.

പീറ്ററിനെ കണ്ടപ്പോള്‍ പുരോഹിതന്‍മാര്‍ തിരഞ്ഞെടുത്ത മെത്രാപ്പോലീത്തയ്ക്ക് പകരമായി പാപ്പാ അദ്ദേഹത്തെ റാവെന്നായിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. അപ്രകാരം പീറ്റര്‍ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ആദ്യമൊക്കെ മനസില്ലാ മനസോടെയായിരുന്നു പുരോഹിതരും ജനങ്ങളും പീറ്ററിനെ അംഗീകരിച്ചത്.

എന്നാല്‍ അധികം താമസിയാതെ തന്നെ പീറ്റര്‍ വലന്റൈന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ അടുത്തയാളായി മാറുകയും വിശ്വാസികളുടെ ഇടയില്‍ പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തു.

റാവെന്നാ രൂപതയില്‍ അപ്പോഴും വിഗ്രഹാരാധനയുടെ അവശേഷിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. എല്ലായിടത്തും കത്തോലിക്കാ വിശ്വാസം സ്ഥാപിക്കുവാനായിരുന്നു വിശുദ്ധന്റെ ആദ്യത്തെ പരിശ്രമം. അതിനായി അദ്ദേഹം ഒരു പ്രഭാഷണ പരമ്പര തന്നെ നടപ്പിലാക്കി. നിലവിലുണ്ടായിരുന്ന വിഗ്രഹാരാധനയുടെ അവശേഷിപ്പുകളും സഭയില്‍ തന്നെ നിലനിന്നിരുന്ന അനാചാരങ്ങളും പൂര്‍ണമായും തുടച്ചു നീക്കി.

പീറ്റര്‍ ക്രിസോലോഗസ് തന്റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. 'സാത്താനൊപ്പം ചിരിക്കുവാന്‍ ആഗ്രഹിക്കുന്നവന് ക്രിസ്തുവിനൊപ്പം ആനന്ദിക്കുവാന്‍ കഴിയുകയില്ല' എന്ന് അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

അഞ്ചാം നൂറ്റാണ്ടില്‍ റോമിനു പകരം റാവെന്നയായിരുന്നു റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ആ സഭയിലെ പ്രമുഖരായ മെത്രാപ്പോലീത്തമാരില്‍ ഒരാളായിരുന്നു പീറ്റര്‍ ക്രിസോലോഗസ്.

'സ്വര്‍ണ വാക്കുകളുടെ മനുഷ്യന്‍' എന്നറിയപ്പെട്ട വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ് തന്റെ മഹത്തായ പ്രഭാഷണങ്ങള്‍ വഴിയാണ് സഭയുടെ വേദപാരംഗതന്‍ എന്ന വിശേഷണത്തിനു അര്‍ഹനായത്.

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മരണം അടുത്തുവെന്ന് മനസിലാക്കിയ അദ്ദേഹം സ്വദേശമായ ഇമോളയിലേക്ക് തിരിച്ചു പോന്നു. തന്റെ പിന്‍ഗാമിയെ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണമെന്ന് നിര്‍ദ്ദേശിച്ചതിന് ശേഷം 450 ല്‍ ഇമോളയില്‍ വെച്ച് അദ്ദേഹം മരണമടഞ്ഞു,

ഇമോളയിലെ വിശുദ്ധ കാസിയാന്റെ ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. 1729 ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പാ വിശുദ്ധ പീറ്റര്‍ ക്രിസോലോഗസിനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സെസരായിലെ ജൂലിറ്റാ

2. മിന്‍സ്റ്റെറിലെ എര്‍മെങ്ങിതാ

3. സ്വീഡനിലെ ഒലാവ് രാജാവ്

4. ഫ്രീസിയായിലെ ഹെയിറ്റ് ബ്രാന്റ്

5. പേഴ്‌സ്യന്‍ പ്രഭുക്കളായ അബ്ദോനും സെന്നനും

6. ആഫ്രിക്കന്‍ രക്തസാക്ഷികളായ മാക്‌സിമാ, ജൊണറ്റില്ല സെക്കുന്താ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.