മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച തൃശൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ 15 പേര്‍; പരിശോധന ഫലം ഇന്ന് കിട്ടിയേക്കും

മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച തൃശൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ 15 പേര്‍; പരിശോധന ഫലം ഇന്ന് കിട്ടിയേക്കും

തൃശൂര്‍: മങ്കി പോക്‌സ് ലക്ഷണങ്ങളോടെ തൃശൂരില്‍ മരിച്ച 22കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍. ഇവരെ ആരോഗ്യ നിയമ വകുപ്പ് നിരീക്ഷണത്തിലാക്കി. യുവാവിനെ കൂട്ടിക്കൊണ്ട് വരാന്‍ വിമാനത്താവളത്തിലേക്ക് പോയത് നാല് കൂട്ടുകാരാണ്. കുടുംബാംഗങ്ങള്‍, ആശുപത്രിയില്‍ കൊണ്ടു പോയവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ ആണ്.

നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം എത്തുന്ന മുറയ്ക്ക് ഇവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കും. യുവാവിന്റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

മരിച്ച യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്റെ വീട്. യു എ ഇയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ ഫലം വരുന്ന മുറയ്ക്ക് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ പുന്നയൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗവും വിളിച്ചു.

കഴിഞ്ഞ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.