വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യതയെന്ന് കളക്ടര്‍, പള്ളികളില്‍ ഇന്നും ബിഷപ്പിന്റെ സര്‍ക്കുലര്‍

വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യതയെന്ന് കളക്ടര്‍, പള്ളികളില്‍ ഇന്നും ബിഷപ്പിന്റെ സര്‍ക്കുലര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്ന് സംഘര്‍ഷ സാധ്യത. ഈ സാഹചര്യത്തില്‍ കളക്ടര്‍ ഇന്നലെ തന്നെ നടപടികള്‍ക്ക് ഉത്തരവിട്ടിരുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മദ്യശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധന യാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരുന്നത്.

അതേസമയം തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു. തിരുവനന്തപുരത്ത് എത്തുന്ന ജനബോധന മാര്‍ച്ചില്‍ കഴിയുന്നത്ര ആളുകളെ ഇടവകകളില്‍ നിന്ന് പങ്കെടുപ്പിക്കണമെന്നാണ് സര്‍ക്കുലറിലെ ആഹ്വാനം.

ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ കൃത്യമായ മറുപടി തന്നിട്ടില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. വിഴിഞ്ഞം സമരത്തില്‍ തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കുന്നത്.

അതേസമയം സമരത്തിനെതിരെ കേന്ദ്ര സേനയെ നിയോഗിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം. പുനരധിവാസത്തിന്റെ ഭാഗമായി മുട്ടത്തറയില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റുകള്‍ സ്വീകാര്യമല്ലെന്നും പകരം മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം പതിച്ചു നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

സമരത്തിന്റെ ഭാഗമായി മൂലമ്പള്ളിയില്‍ നിന്നാരംഭിച്ച ജനബോധന യാത്ര ഇന്ന് വിഴിഞ്ഞത്ത് സമാപിക്കും. രാവിലെ എട്ടിന് അഞ്ചുതെങ്ങില്‍ ജനബോധനയാത്ര എത്തി. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളില്‍ സ്വീകരണം നല്‍കും. പ്രശാന്ത് ഭൂഷണ്‍ തുറമുഖ വേദിയിലെ സമരവേദിയില്‍ എത്തുമെന്നാണ് വ്യക്തമാകുന്നത്. തിങ്കളാഴ്ച മുതല്‍ 24 മണിക്കൂര്‍ ഉപവാസ സമരവും തുടങ്ങുമെന്നും സമര സമിതി അറിയിച്ചു.

കൊച്ചി പോര്‍ട്ട് കേന്ദ്രീകരിച്ച് 21ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കും. മറ്റ് ഹര്‍ബറുകള്‍ കേന്ദ്രീകരിച്ചും സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. സമരത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നാണ് മനസിലാകുന്നതെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.