സില്‍വര്‍ലൈന്‍ പദ്ധതി പുനരാരംഭിക്കുന്നു; സര്‍വേ തുടരാന്‍ വിജ്ഞാപനം ഉടന്‍

സില്‍വര്‍ലൈന്‍ പദ്ധതി പുനരാരംഭിക്കുന്നു; സര്‍വേ തുടരാന്‍ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതി പുനരാരംഭിക്കാനൊരുങ്ങുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സാമൂഹികാഘാതപഠനം തുടരാന്‍ സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനമിറക്കും. പഠനം തുടരാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.

നിലവിലെ കാലാവധിക്കുള്ളില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യവിജ്ഞാപനം റദ്ദായ സാഹചര്യത്തില്‍ വിജ്ഞാപനം പുതുക്കണമെന്നാവശ്യപ്പെട്ട് കെ-റെയില്‍ റവന്യൂവകുപ്പിന് അടുത്തിടെ കത്തു നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. നിലവിലെ ഏജന്‍സികളെത്തന്നെ തുടര്‍പഠനത്തിനും നിയോഗിക്കാനാണ് സാധ്യത.

പദ്ധതിക്കെതിരേ ശക്തമായ എതിര്‍പ്പുള്ള സാഹചര്യത്തില്‍ പഴയപടി കല്ലിട്ട് അതിര്‍ത്തി നിശ്ചയിക്കില്ല. പകരം സര്‍വേക്ക് ജിയോ ടാഗിംഗ് രീതി അവലംബിക്കും. പദ്ധതിപ്രദേശങ്ങള്‍ ഓണ്‍ലൈനില്‍ തിരിച്ച് സര്‍വേ ടീമിന് കൈമാറാനാണ് നീക്കം. ഭൂരിഭാഗം ജില്ലകയിലെയും പഠനം ഭാഗികമാണ്. കാലാവധിക്കുള്ളില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതിയ പഠനം നടത്തണമെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്.

പദ്ധതിക്കെതിരേയുള്ള എതിര്‍പ്പ് ശക്തമായ പശ്ചാത്തലത്തിലാണ് സാമൂഹികാഘാതപഠനവും കല്ലിടലും മുടങ്ങിയത്. 20.50 കോടിയാണ് ഇതുവരെ സാമൂഹികാഘാതപഠനത്തിന് ചെലവിട്ടത്. കല്ലിട്ട് അതിര്‍ത്തിതിരിക്കാന്‍ 1.33 കോടിയും ചെലവായി. പദ്ധതിക്ക് ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി ലഭിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.