മൂന്നാര്‍: മൂന്നാറില്‍ രാജമലയില്‍ ജനവാസമേഖലയിലിറങ്ങി കന്നുകാലികളെ കൊന്ന കടുവയെ വനം വകുപ്പ് കെണിയില്‍ കുടുക്കി. നയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നയ്മക്കാട് കഴിഞ്ഞദിവസങ്ങളില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ അടക്കം പത്തു കന്നുകാലികള്‍ ചത്തിരുന്നു.
നൂറില്‍ അധികം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് കടുവയെ പിടികൂടിയത്. മയക്കുവെടി വയ്ക്കുന്നതിനുള്ള തോക്ക്, നിരീക്ഷണത്തിനുള്ള ഡ്രോണ്‍ ഉള്‍പ്പെടെ നല്‍കി 20 അംഗ വനപാലക സംഘത്തെയും പ്രദേശത്ത് പരിശോധനയ്ക്കായി നിയമിച്ചിരുന്നു. നെയ്മക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്. ഇതില്‍ പത്തെണ്ണം ചത്തിരുന്നു.
കടുവ ആക്രമണകാരിയായതിനാല്‍ വീടിനു പുറത്തിറങ്ങരുതെന്നായിരുന്നു പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന ജാഗ്രതാ നിര്‍ദേശം. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയുടെ ദൃശ്യങ്ങള്‍ അതുവഴി കടന്നുപോയ വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തുകയായിരുന്നു.
പ്രദേശത്ത് മാസങ്ങള്‍ക്കിടെ നൂറോളം കന്നുകാലികള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വന്യമൃഗ ആക്രമണം പതിവാകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാത ഉപരോധിച്ചിരുന്നു. പശുവിന്റെ ജഡവുമായായിരുന്നു പാത ഉപരോധിച്ചത്. മൂന്ന് മണിക്കൂറിലേറെ ഇവിടെ ഗതാഗതം സ്തംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26