രൂപമാറ്റം: ബ്ലാസ്‌റ്റേഴ്‌സ് ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

രൂപമാറ്റം: ബ്ലാസ്‌റ്റേഴ്‌സ് ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടീം ബസ്സിന്റെ ഫിറ്റ്‌നസ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. അപകടരമായ നിലയിലാണ് ബസിന്റെ അവസ്ഥ എന്നതുള്‍പ്പെടെ വിവിധ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയത്.

ബസിന്റെ പുറകുവശത്തെ ഒരു ടയറില്‍ വലിയ വിള്ളല്‍ കണ്ടെത്തിയെന്നും റിയര്‍വ്യൂ മിറര്‍ തകര്‍ന്ന നിലയിലാണെന്നും നടപടിയെ കുറിച്ച് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. രണ്ട് ടയറുകള്‍ തേഞ്ഞ് ഇല്ലാതായ സ്ഥിതിയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടായിരുന്നില്ല. അനുമതിയില്ലാതെ പരസ്യം പതിച്ചതും നടപടിക്ക് കാരണമായി. 

എല്ലാത്തരം ബസുകളിലും കളര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ബസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധിക്കുകയും ബസ് ഉടമക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. മത്സരം കഴിഞ്ഞ് താരങ്ങളെ വിട്ട ശേഷം ബസ് ഹാജരാക്കാനായിരുന്നു ആര്‍ടിഒ നല്‍കിയ നിര്‍ദേശം.

എന്നാല്‍ ബസ് ഹാജരാക്കാതെ വന്നതോടെ അധികൃതര്‍ നേരിട്ടെത്തി വിശദ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പരിശോധനക്ക് വിധേയമായ ശേഷം ബസ് വീണ്ടും നിരത്തിലിറക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എല്ലാ സീസണിലും ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങള്‍ ഉപയോഗിക്കുന്ന ബസുകള്‍, ടീമിന്റെ പേരും ലോഗോയും താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടെ ചേര്‍ത്ത് അലങ്കരിക്കാറുണ്ട്. ഇത്തവണയും രൂപമാറ്റം വരുത്തിയ ശേഷം നിശ്ചിത ഫീസ് അടച്ച് ആര്‍ടിഒക്ക് അപേക്ഷ നല്‍കി.

എന്നാല്‍ കോടതി നിര്‍ദേശമുണ്ടായ സാഹചര്യത്തില്‍ ഈ അപേക്ഷ അംഗീകരിക്കേണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു. എടികെ മോഹന്‍ ബഗാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ശനിയാഴ്ച വൈകിട്ടും ബസ് തടഞ്ഞുള്ള പരിശോധന നടത്തിയിരുന്നു. 

മത്സര ദിവസം ടീം അംഗങ്ങള്‍ക്ക് സ്‌റ്റേഡിയത്തിലേക്കും, പരിശീലന ഗ്രൗണ്ടിലും വന്നു പോവുന്നതിനാണ് വാഹനം ഉപയോഗിക്കാറുള്ളത്. മറ്റു പ്രൊഫഷണല്‍ ലീഗുകളിലേത് പോലെ, ഐഎസ്എലിലെ മറ്റു ടീമുകളും ഇത്തരത്തില്‍ അലങ്കരിച്ച ബസുകളാണ് ടീമിന്റെ ഔദ്യോഗിക യാത്രക്കായി ഉപയോഗിക്കാറുള്ളത്. നടപടിയെ കുറിച്ച് കേരള ബ്ലാ സ്‌റ്റേഴ്‌സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.