കുടിയാന്‍ പട്ടയം: വന്‍കിടക്കാര്‍ തട്ടിയെടുത്ത ഭൂമി തിരിച്ചു പിടിക്കാന്‍ നീക്കം; കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി

കുടിയാന്‍ പട്ടയം: വന്‍കിടക്കാര്‍ തട്ടിയെടുത്ത ഭൂമി തിരിച്ചു പിടിക്കാന്‍ നീക്കം; കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി

കൊച്ചി: കുടിയാന്‍ പട്ടയത്തിന്റെ പേരില്‍ വന്‍കിട കമ്പനികള്‍ കൈയടക്കിയ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി റവന്യൂ വകുപ്പ്. കുടിയാന്‍ പട്ടയങ്ങളിലൂടെ വന്‍തോതില്‍ ഭൂമി സ്വന്തമാക്കിയ കമ്പനികളെ കണ്ടെത്താന്‍ റവന്യൂ വകുപ്പ് എല്ലാ ജില്ല കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

ഇതിനായുള്ള വ്യവസ്ഥകളും തയാറാക്കിയിട്ടുണ്ട്. ഭൂപരിഷ്‌കരണ നിയമം വന്നിട്ടും കര്‍ഷക തൊഴിലാളികള്‍ക്ക് ഭൂമി ലഭിക്കാതെ പോയതിന്റെ പ്രധാന കാരണം കുടിയാന്‍ പട്ടയങ്ങള്‍ വന്‍കിട കമ്പനികള്‍ കൈയടക്കിയതാണ്. ഇതില്‍ തിരുത്തല്‍ വരുത്തുന്ന നടപടിക്കാണ് നീക്കം. ജന്മിമാരുടെ ഭൂമിയുടെ ഉടമസ്ഥത പാട്ടക്കാരായ കമ്പനികള്‍ക്ക് നല്‍കി തഹസില്‍ദാര്‍മാരും ലാന്‍ഡ് ട്രൈബ്യൂണലുകളും ഉത്തരവിറക്കിയാണ് നിയമം അട്ടിമറിച്ചത്.

ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 59(2) പ്രകാരം തഹസില്‍ദാര്‍മാരില്‍ നിന്നോ ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിന്നോ 1970 ജനുവരി ഒന്നുവരെ ക്രയ സര്‍ട്ടിഫിക്കറ്റ് നേടാത്ത ഭൂമി, അനധികൃത കൈവശം വെക്കലായി കണ്ട് കേസ് ഫയല്‍ ചെയ്യാനാണ് നിര്‍ദേശം. 1970 ജനുവരി ഒന്നിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് നേടാത്തവര്‍ക്ക് രണ്ട് വര്‍ഷം കൂടി സമയം അനുവദിച്ചിരുന്നു. എന്നാല്‍ മിക്ക കമ്പനികളും ക്രയസര്‍ട്ടിഫിക്കറ്റുകള്‍ നേടിയത് സമയപരിധി കഴിഞ്ഞാണ്. അവയില്‍ തന്നെ ഭൂരിഭാഗവും വിദേശകമ്പനികളുമാണ്.

സമയപരിധിക്കു ശേഷം അത്തരം ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാറില്‍ നിക്ഷിപ്തമായിരുന്നു എന്നാണ് റവന്യൂ വകുപ്പിന്റെ വാദം. തോട്ടഭൂമിയില്‍ സീലിങ് പരിധിയായ 15 ഏക്കറില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കണമെന്ന് സെക്ഷന്‍ 85(3) അനുശാസിക്കുന്നു. ഇതിന് വിരുദ്ധമായി ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കമ്പനികള്‍ കൈവശം വെക്കുന്നുവെന്ന് കNക്ടര്‍മാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.

നിര്‍ദിഷ്ട ശബരിമല വിമാനത്താവളം ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിലടക്കം കുടിയാന്‍ പട്ടയം നേടിയ 763.11 ഏക്കര്‍ ഭൂമിയുണ്ട്. എരുമേലി പശ്ചിമ ദേവസ്വത്തിന്റെ കുടിയാന്‍ എന്ന നിലയില്‍ ഇത്രയും ഭൂമിക്ക് അന്ന് ക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കോട്ടയം ലാന്‍ഡ് ട്രൈബ്യൂണല്‍ സ്‌പെഷല്‍ മുന്‍സിഫാണ്. മലയോര മേഖലയിലാണ് കുടിയാന്‍ പട്ടയങ്ങള്‍ ഏറെയുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.