ചര്‍ച്ച പരാജയം: ജീവനക്കാര്‍ക്കുള്ള മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് സ്വിഗി; സമരം തുടരും

ചര്‍ച്ച പരാജയം: ജീവനക്കാര്‍ക്കുള്ള മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് സ്വിഗി; സമരം തുടരും

കൊച്ചി: സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം തുടരും. എറണാകുളത്ത് സ്വിഗ്ഗി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിതരണക്കാര്‍ സമരം തുടരാന്‍ തീരുമാനിച്ചത്. ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. ഇതില്‍ മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് സ്വിഗ്ഗി നിലപാട് എടുക്കുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച സ്വിഗ്ഗി കമ്പനിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ സമരം പ്രഖ്യാപിച്ചത്. മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആശ്യങ്ങള്‍ ഉന്നയിച്ചാണ് വിതരണക്കാരുടെ സമരം. 20 രൂപ മാത്രമാണ് നാല് കിലോമീറ്റര്‍ അകലെ ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുന്നത്. ഇത്തരത്തില്‍ പോയി വരുമ്പോള്‍ ജീവനക്കാര്‍ സഞ്ചരിക്കേണ്ടി വരുന്നത് എട്ട് കിലോമീറ്ററാണ്. അതിനാല്‍ നില്‍വില്‍ നല്‍കുന്ന 20 രൂപ 35 രൂപയാക്കി ഉയര്‍ത്തിയെങ്കില്‍ മാത്രമെ തങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് ജീവനക്കാര്‍ പറയുന്നു.

ഇതിന് പുറമെ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന് സ്വിഗി ഡെലിവറി അനുമതി നല്‍കിയത് വിതരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്. നാല് കിലോമീറ്ററിന് സ്വിഗി ജീവനക്കാര്‍ക്ക് നല്‍കുന്നതിലും ഇരട്ടി തുക തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന് നല്‍കുന്നു എന്നാണ് ആക്ഷേപം. മഴയുള്ള സമയങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് കിട്ടുന്നില്ല.

കഴിഞ്ഞ ഒക്ടോബറിലും ജീവനക്കാര്‍ സമരം നടത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പില്‍ ജീവനക്കാര്‍ ഈ സമരം പിന്‍വലിക്കുകയായിരുന്നു.

അതേസമയം വിതരണക്കാര്‍ക്കുള്ള വിഹിതം കുറയുന്നതില്‍ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.