തലസ്ഥാനത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം; പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയെ ആക്രമിച്ച് നിലത്തിട്ട പ്രതി പിടിയില്‍

തലസ്ഥാനത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം; പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയെ ആക്രമിച്ച് നിലത്തിട്ട പ്രതി പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണത്തില്‍ പ്രതി പിടിയില്‍. തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയെ ആക്രമിച്ച കരുമം സ്വദേശി ശ്രീജിത്താണ് പിടിയിലായത്. വഞ്ചിയൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.

ഇന്ന് രാവിലെ പ്രഭാത സവാരി നടത്തുന്നതിനിടെ സ്‌കൂട്ടറില്‍ എത്തിയ ശ്രീജിത്ത് യുവതിയെ ആക്രമിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. വഞ്ചിയൂര്‍ കോടതിയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്.

നഗരത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ മാറി കരുമം എന്ന സ്ഥലത്തെ പ്രതിയുടെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വനിതാ ഡോക്ടര്‍ ആക്രമണത്തിന് ഇരയാവുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് സമാന സംഭവം ഉണ്ടായിരിക്കുന്നത്. വഞ്ചിയൂര്‍ കോടതിക്ക് മുന്‍പിലുള്ള ഇടവഴിയിലൂടെ നടക്കുന്നതിനിടെയാണ് സ്‌കൂട്ടറില്‍ എത്തിയ ശ്രീജിത്ത് ആക്രമിച്ചത്. പിടിവിലിക്കിടെ യുവതി നിലത്ത് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യുവതിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി എത്തിയപ്പോഴെക്കും പ്രതി വാഹനവുമായി കടന്നു കളഞ്ഞിരുന്നു. സംഭവത്തില്‍ യുവതി വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ യുവതിയെ ആക്രമിച്ച സ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നില്ല.

ആസൂത്രിതമായി നടത്തിയ ആക്രമണമെന്നാണ് പ്രഥമിക നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.