ബഫര്‍ സോണ്‍: സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും; ജനങ്ങള്‍ക്ക് പുതിയ പരാതികള്‍ നല്‍കാം

ബഫര്‍ സോണ്‍: സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും; ജനങ്ങള്‍ക്ക് പുതിയ പരാതികള്‍ നല്‍കാം

തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിക്കുക. സർവേ നമ്പർ അടങ്ങിയ പുതുക്കിയ ഭൂപടത്തിൽ ആക്ഷേപങ്ങളും ആശങ്കകളും പരമാവധി പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ അവകാശം. പുതുക്കിയ ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാനും അവസരമുണ്ട്.

പക്ഷെ പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്നാണ് ഇന്നലെ ചേർന്ന വിദഗ്ധ സമിതി യോഗം വിലയിരുത്തിയത്. വ്യക്തിഗത സർവേ നമ്പർ വിവരങ്ങൾ ഭൂപടത്തിൽ ഉണ്ടാകും. ഒരു ഭൂപടം കൂടി വരുമ്പോൾ ആശയ കുഴപ്പം കൂടുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്. ഒരു സർവേ നമ്പറിലെ ചില പ്രദേശങ്ങൾ ബഫർ സോണിന് അകത്തും ചിലത് പുറത്തുമാണ്.

സീറോ ബഫർ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി ഏഴിന് തീരും. 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കാൻ ഇരിക്കേ പരാതിയിലെ പരിശോധനക്ക് അധികം ദിവസം ഇല്ല. 

2021ൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് സമർപ്പിച്ച ആദ്യ ഭൂപടം സംബന്ധിച്ച് വലിയ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഭൂപടം ജനവാസ മേഖലയെ ബാധിക്കുന്നതും മൊത്തം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ പരാതി. ജനവാസമേഖലകളും കെട്ടിടങ്ങളുമടക്കം ഭൂപടത്തിലുൾപ്പെട്ടിട്ടുണ്ടെന്നതാണ് കാരണം. ഇതിനെതിരെ മുപ്പതിനായിരത്തിന് മുകളിൽ പരാതികൾ ലഭിച്ചിരുന്നു. പരാതിയിലെ പ്രശ്നങ്ങൾ പരിഹരിച്ചാണ് പുതിയ ഭൂപടം തയാറാക്കിയതെന്നാണ് വനം വകുപ്പ് പറയുന്നത്. 

ബഫർസോണിലെ ജനവാസമേഖലകളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ജനുവരി ഏഴിന് മുമ്പ് പൂർത്തിയാക്കാണം. 13 ദിവസം കൊണ്ട് അത് എത്രത്തോളം സാധ്യമാകുമെന്ന് ആശങ്കയുണ്ട്. 87 തദ്ദേശസ്ഥാപനങ്ങളിലെ രണ്ടുലക്ഷത്തിലേറെ വീടുകളും വാണിജ്യസ്ഥാപനങ്ങളും കൃഷിയിടങ്ങളും ബഫർസോണിൽ നിന്ന് ഒഴിവാക്കണം. ഉപഗ്രഹസർവ്വേയിൽ ഇതുസംബന്ധിച്ച് വ്യക്തതയില്ലെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. 

ഫീൽഡ് സർവ്വേ നടത്തി ജനങ്ങളുടെ പരാതികളും ഭൂപടത്തിനൊപ്പം സുപ്രീംകോടതിയിലും കേന്ദ്ര എംപവർ കമ്മിറ്റിയ്ക്കും നൽകാനാണ് സർക്കാർ നീക്കം. പരാതികൾ പ്രത്യേക ഫോറത്തിൽ തയ്യാറാക്കി ജിയോടാഗ് ചെയ്ത് ഇ.മെയിലായി അറിയിക്കണം. ഇതിന് പ്രത്യേക ഹെൽപ് ഡെസ്ക് ചില ജില്ലകളിൽ തുടങ്ങിയെങ്കിലും ജീവനക്കാരെ കണ്ടെത്തി സാങ്കേതികപരിശീലനം നൽകണം. അവർക്ക് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുകയോ,മൊബൈൽ യൂണിറ്റ് സജ്ജമാക്കുകയോ വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.