പോഷകാഹാരക്കുറവ്: യനോമാമി വിഭാഗത്തിലെ കുട്ടികൾ മരിച്ചതിനെ തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബ്രസീൽ

പോഷകാഹാരക്കുറവ്: യനോമാമി വിഭാഗത്തിലെ കുട്ടികൾ മരിച്ചതിനെ തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബ്രസീൽ

ബ്രസീലിയ: പോഷകാഹാരക്കുറവും അനധികൃത സ്വർണ്ണ ഖനനം മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും മൂലം മരിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ബ്രസീലിലെ യാനോമാമി പ്രദേശത്ത് സർക്കാർ മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ചു. യനോമാമി ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ പുനസ്ഥാപിക്കുക എന്നതാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ഉത്തരവിൽ പറയുന്നു.

വെനസ്വേലയുടെ അതിർത്തിയിലുള്ള രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ സംവരണ പ്രദേശമാണ് യാനോമാമി വിഭാഗങ്ങൾ താമസിക്കുന്ന മേഖല. പോർച്ചുഗലിന്റെ വലിപ്പമുള്ള മഴക്കാടുകളുടെയും ഉഷ്ണമേഖലാ പുല്‍മൈതാനങ്ങളുടെയും സാന്നിധ്യമുള്ള ഈ മേഖലയിൽ ഏകദേശം 26,000 യനോമാമികളാണ് താമസിക്കുന്നത്. ഇവർക്കായി ഹെലികോപ്ടറുകളിലും മറ്റും എത്തിക്കാൻ സാധിക്കുന്ന വിധത്തിൽ ഭക്ഷ്യ പാക്കേജുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്ര വലതുപക്ഷംഗമായ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ ഭരണകാലത്താണ് യാനോമാമി ജനവിഭാഗത്തിന്റെ ആരോഗ്യ സ്ഥിതി ഇത്രയേറെ വഷളായത് എന്നാണ് റിപ്പോർട്ടുകൾ. യാനോമാമികൾക്കായുള്ള ആരോഗ്യ സേവന നടപടികൾ മുൻ സർക്കാർ എടുത്തുനീക്കിയിരുന്നു.


ഇതോടെ ബോൾസോനാരോയുടെ പ്രസിഡന്റിന്റെ നാല് വർഷത്തെ ഭരണകാലത്തിനിടയിൽ 570 യനോമാമി കുട്ടികൾ ഭേദമാക്കാവുന്ന രോഗങ്ങൾ മൂലം മരണപ്പെട്ടതായാണ് കണക്കുകൾ. പ്രധാനമായും പോഷകാഹാരക്കുറവ്, മലേറിയ, വയറിളക്കം, അനധീകൃത സ്വർണ്ണ ഖനിത്തൊഴിലാളികൾ ഉപയോഗിക്കുന്ന മെർക്കുറി മൂലമുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ കാരണമാണ് ഈ കുട്ടികൾ മരിച്ചതെന്നാണ് ആമസോൺ ജേണലിസം പ്ലാറ്റ്ഫോം സുമൗമ റിപ്പോർട്ട് ചെയ്തത്.

കുട്ടികളുടെയും പ്രായമായ സ്ത്രീപുരുഷന്മാരുടെയും വാരിയെല്ലുകൾ വളരെ മെലിഞ്ഞതായി വെളിപ്പെടുത്തുന്ന ഫോട്ടോകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച റോറൈമ സംസ്ഥാനത്തെ ബോവ വിസ്റ്റയിലുള്ള യാനോമാമി ഹെൽത്ത് സെന്റർ ലുല സന്ദർശിച്ചിരുന്നു.

ഒരു മാനുഷിക പ്രതിസന്ധി എന്നതിലുപരി, റൊറൈമയിൽ ഞാൻ കണ്ടത് വംശഹത്യയാണെന്ന് സന്ദർശനത്തിന് ശേഷം ലുല ട്വീറ്റ് ചെയ്തു. യാനോമാമിക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യം, കഷ്ടപ്പാടുകളോട് മുഖംതിരിക്കുന്ന ഒരു സർക്കാർ ചെയ്ത കുറ്റകൃത്യമാണിതെന്നും ലുല ട്വിറ്ററിൽ കുറിച്ചു.

പതിറ്റാണ്ടുകളായി യാനോമാമികൾ ജീവിക്കുന്ന പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് എത്തുന്ന അനധികൃത സ്വർണ്ണ ഖനനക്കാർ ഇവരുടെ ജീവിതത്തെ കൂടുതൽ ദുസഹമാക്കികൊണ്ടിരിക്കുകയാണ്. സംരക്ഷിത ഭൂമികളിൽ ഖനനം അനുവദിക്കാമെന്നും ഖനനം നിയമവിധേയമാക്കാമെന്നും വാഗ്ദാനം ചെയ്ത് ബോൾസോനാരോ 2018 ൽ അധികാരത്തിൽ വന്നതിനുശേഷം കടന്നുകയറ്റങ്ങൾ പെരുകി.


ഇതോടൊപ്പം സംഘടിത കുറ്റകൃത്യങ്ങളും ഇവിടെ നടക്കുന്നതായി സൂചനകളുണ്ട്. സമീപകാലങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ സ്വർണ്ണ ഖനിത്തൊഴിലാളികളുടെ പ്രവേശനത്തെ എതിർക്കുന്ന തദ്ദേശീയ ഗ്രാമങ്ങളിലെ നദികളിൽ സ്പീഡ് ബോട്ടിലെത്തിയ ആളുകൾ ഗ്രാമീണർക്ക് നേരെ വെടിയുതിർത്ത സംഭവങ്ങളും ഉൾപ്പെടുന്നു.

ലുല സർക്കാരിന്റെ എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷനുകളെ ഭയന്ന് ചില സ്വർണ്ണ ഖനിത്തൊഴിലാളികൾ പ്രദേശങ്ങളിൽ നിന്നും പിന്മാറാൻ തുടങ്ങിയിട്ടുണ്ട്. ഇവർ അതിർത്തി കടന്ന് അയൽരാജ്യമായ ഗയാനയിലേക്കും സുരിനാമിലേക്കും പോകുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങളെന്ന് തദ്ദേശീയ അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു എൻ‌ജി‌ഒയായ ഇൻസ്റ്റിറ്റ്യൂട്ടോ സോഷ്യോ ആംബിയന്റലിലെ ഗവേഷകനായ എസ്റ്റെവോ സെൻറ പറഞ്ഞു.

ബോൾസോനാരോയുടെ കീഴിൽ 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്ന ആമസോണിലെ അനധികൃത വനനശീകരണം തടയാൻ പുതിയ സർക്കാർ നീങ്ങുമ്പോൾ അനധികൃത സ്വർണ്ണ ഖനനം അവസാനിപ്പിക്കുമെന്ന് ലുല പറഞ്ഞു.


മുതിർന്നവർ കുട്ടികളുടെ ഭാരത്തിലേക്ക് എത്തുകയും ചർമ്മവും എല്ലും വരെ നേർത്തുപോകുന്ന അവസ്ഥയിലേക്ക് കുട്ടികളെ എത്തിച്ച മുൻ സർക്കാരിനെയാണ് തങ്ങൾ കുറ്റപ്പെടുത്തുന്നതെന്ന് സ്വദേശി വനിതയായ ആദ്യത്തെ കാബിനറ്റ് മന്ത്രി സോണിയ ഗുജാജാര പറഞ്ഞു. തദ്ദേശീയ കാര്യങ്ങളുടെ പുതിയ മന്ത്രാലയത്തിനാണ് അവർ നേതൃത്വം നൽകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.