ലണ്ടന്‍ നഗരത്തിന്റെ വലിപ്പം; അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുമല പിളര്‍ന്നു മാറി

ലണ്ടന്‍ നഗരത്തിന്റെ വലിപ്പം; അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുമല പിളര്‍ന്നു മാറി

ലണ്ടന്‍: അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ ഐസ് ഷെല്‍ഫില്‍ നിന്നും ലണ്ടന്റെ വലിപ്പമുള്ള മഞ്ഞുമല പിളര്‍ന്നു മാറി. ബ്രന്റ് ഐസ് ഷെല്‍ഫില്‍ നിന്നാണ് 1,500 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പം വരുന്ന മഞ്ഞുമല അകന്നത്. 2012 മുതല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്രന്റ് ഐസ് ഷെല്‍ഫില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു.

ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയുടെ നിയന്ത്രണത്തിലുള്ള ഹാലി റിസര്‍ച്ച് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് ബ്രന്റ് ഐസ് ഷെല്‍ഫിലാണ്. ഗവേഷണ കേന്ദ്രം സുരക്ഷിതമാണ്. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഒരു ദശാബ്ദത്തിന് മുമ്പാണ് തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഐസ് ഷെല്‍ഫില്‍ ആദ്യമായി പ്രകടമായി തുടങ്ങിയത്. 2012-ല്‍ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആദ്യ വിള്ളല്‍ കണ്ടെത്തി. ഇപ്പോള്‍ പിളര്‍ന്നു മാറിയ മഞ്ഞുമലയ്ക്ക് 1550 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 150 മീറ്ററിലധികം ഉയരവുമുണ്ട്.

അതേസമയം മഞ്ഞുമല അടര്‍ന്നതിന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമില്ലെന്ന് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗ്ലേഷ്യോളജിസ്റ്റ് ഡൊമിനിക് ഹോഡ്‌സണ്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മഞ്ഞുപാളി അടര്‍ന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും, സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും ഡൊമിനിക് ഹോഡ്‌സണ്‍ പറഞ്ഞു. നിലവില്‍ ശാസ്ത്രജ്ഞര്‍ ഇതിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തരം പ്രക്രിയകള്‍ സ്വാഭാവികമാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ വലിയൊരു ഹിമപാളി പൊട്ടിമാറുന്നത്. 2021 ഫെബ്രുവരിയില്‍ 1270 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 150 മീറ്റര്‍ കട്ടിയുമുള്ള മഞ്ഞുപാളി അടര്‍ന്ന് മാറിയിരുന്നു. എ74 എന്നാണ് ഇതിന് പേര് നല്‍കിയത്. പുതിയ മഞ്ഞുപാളി ഇതിനെക്കാള്‍ വലുതാണ്. വിള്ളല്‍ കണ്ടെത്തി ഏതാണ്ട് 10 വര്‍ഷത്തിന് ശേഷം ഇത് പ്രധാന മഞ്ഞുപാളിയില്‍ നിന്ന് അടര്‍ന്ന് മാറിയത്.

ഹാലി റിസര്‍ച്ച് സ്റ്റേഷന് വടക്ക് 17 കിലോമീറ്റര്‍ അകലെയായി മറ്റൊരു വിള്ളല്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഹാലോവീന്‍ ക്രാക്ക് എന്ന് വിളിക്കുന്ന വിള്ളലും ബ്രന്റ് ഐസ് ഷെല്‍ഫില്‍ തന്നെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.