ഇന്ധന സെസിലൂടെ വരുമാനം 750 കോടി മാത്രം; കുടിശിക പിരിക്കാതെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നത് 34,000 കോടി!

ഇന്ധന സെസിലൂടെ വരുമാനം 750 കോടി മാത്രം; കുടിശിക പിരിക്കാതെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നത്  34,000 കോടി!

കള്ളക്കളികള്‍ എണ്ണിപ്പറഞ്ഞ് സി.എ.ജി.  വിവിധ വകുപ്പുകളുടെ ക്രമക്കേടും വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതും ഒഴിവാക്കിയാല്‍ മാത്രം നിലവിലുള്ളതിന്റെ 25 ശതമാനം അധിക വരുമാനം കിട്ടും.

തിരുവനന്തപുരം: ഇന്ധന സെസിലൂടെയും മറ്റ് നികുതി വര്‍ധനയിലൂടെയും ജനങ്ങളുടെ പോക്കറ്റടിക്കാനൊരുങ്ങുന്ന പിണറായി സര്‍ക്കാര്‍ ഈ വര്‍ഷം ജനുവരി വരെ മാത്രം പിരിച്ചെടുക്കാനുള്ളത് 12923.21 കോടിയുടെ നികുതിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്.

20-21 ല്‍ 21,797 കോടിയുടെ റെക്കോഡ് കുടിശികയുണ്ടെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ആകെ കുടിശിക 34,000 കോടി കവിയും.

എന്നാല്‍, പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് പിരിച്ചാല്‍ വര്‍ഷം കിട്ടുക 750 കോടിയും ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയതിലൂടെ കിട്ടുക 307 കോടിയും മാത്രം. ഡീസല്‍ വിലകൂടുമ്പോഴുണ്ടാകുന്ന വിലക്കയറ്റ ഭാരം വേറെയും. കഴിഞ്ഞ വര്‍ഷത്തെ നികുതി വരുമാനം 29002.48 കോടി രൂപയാണ്.

വിവിധ വകുപ്പുകളുടെ ക്രമക്കേടും വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതും ഒഴിവാക്കിയാല്‍ മാത്രം നിലവിലുള്ളതിന്റെ 25 ശതമാനം അധികവരുമാനം കിട്ടുമെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.

എക്‌സൈസ്, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ക്രമക്കേടിലൂടെ കുടിശികയുടെ ഇരട്ടിയോളം തുക നഷ്ടമാകുന്നെന്ന ഗുരുതര ആരോപണവും ഇന്നലെ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിലുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കുമ്പോള്‍ ഒറിജിനല്‍ സര്‍വേ നമ്പര്‍ അടിസ്ഥാനമാക്കാതെ ന്യായവില നിശ്ചയിച്ച് കോടികള്‍ നഷ്ടപ്പെടുത്തുന്നു.

അതേസമയം സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ആക്ഷേപമുയരുന്നു. കേന്ദ്ര സര്‍ക്കാര്‍ വായ്പാപരിധി നിയന്ത്രിക്കുന്നത് കൊണ്ടാണ് സെസിന് നിര്‍ബന്ധിതമായതെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും ആവര്‍ത്തിച്ചത്. 60 ലക്ഷം കുടുംബത്തിന് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സെസ് അല്ലാതെ നിര്‍വാഹമില്ലെന്ന് വരുത്തി കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

എന്നാല്‍, കേന്ദ്ര വിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 42628 കോടിയാണ് ഗ്രാന്റായും നികുതി വിഹിതമായും അനുവദിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷമായ 2016 ല്‍ നല്‍കിയതിന്റെ ഇരട്ടിയോളം വരുമിത്. അന്ന് 23735.37കോടിയായിരുന്നു കേന്ദ്ര വിഹിതം.

ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ ചെലവ് 11,000 കോടിയാണ്. ഇതിന് വായ്പയെടുക്കാന്‍ സംസ്ഥാനം ഗാരന്റി നില്‍ക്കുന്നതിന്റെ പേരില്‍ കേന്ദ്രം വായ്പാപരിധിയില്‍ കുറവ് വരുത്തുന്നത് 4000 കോടിക്ക് മാത്രം.

കള്ളക്കളി എണ്ണിപ്പറഞ്ഞ് സി.എ.ജി റിപ്പോര്‍ട്ട്:

1. കരാറുകളുമായി ബന്ധപ്പെട്ട നികുതി നിര്‍ണ്ണയത്തില്‍ വീഴ്ച

2. നിയമപ്രകാരമല്ലാതെ ഇളവുകളും ആനുകൂല്യങ്ങളും നല്‍കുന്നു

3. പരാതിയും നിയമനടപടിയും സ്റ്റേയും ഒഴിവാക്കുന്നതില്‍ ഉദാസീനത

4. ബാറുകളുമായി ബന്ധപ്പെട്ട ലൈസന്‍സ് പുതുക്കുന്നതില്‍ കള്ളക്കളി

5. ലൈസന്‍സ് അനധികൃതമായി കൈമാറ്റം ചെയ്യാന്‍ അനുവദിക്കുന്നു

6. പങ്കാളി മാറിയാല്‍ പുതിയ ലൈസന്‍സ് എന്ന വ്യവസ്ഥ ലംഘിക്കുന്നു

പിരിച്ചെടുക്കാത്ത നികുതി (കോടിയില്‍):

2016-17 - 5437.23

2017-18 - 6951.88

2018-19 -7974.34

2019-20 -15461.46

2020-21 -21797.86

കേന്ദ്ര വിഹിതം (കോടിയില്‍)

2016-17 -23735.37

2017-18 - 25360.92

2018-19 - 30427.13

2019-20 - 27636.31

2020-21 - 42628.68



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.