'സര്‍വ്വീസ് സംഘടനകളുടെ എതിര്‍പ്പ്'; ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു

 'സര്‍വ്വീസ് സംഘടനകളുടെ എതിര്‍പ്പ്'; ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തി ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.

ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓഫിസിനു പുറത്തിറങ്ങിയാല്‍ പോലും ശമ്പളം നഷ്ടപ്പെടുമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചിരുന്നു. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം.

ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കും. പ്രധാന കവാടങ്ങളില്‍ മാത്രം സംവിധാനം ഏര്‍പ്പെടുത്തും. പഞ്ച് ചെയ്തു മുങ്ങുന്ന ജീവനക്കാരെ പിടികൂടാന്‍ ഇന്നു മുതല്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു ആദ്യ തീരുമാനം.

സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. രാവിലെ ജോലിയില്‍

പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിന് മാത്രമേ ഇടയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. സംവിധാനം നടപ്പിലാക്കിയാല്‍ സെക്രട്ടേറിയറ്റിലെ ഒരു ബ്ലോക്കില്‍ നിന്ന് മറ്റൊരു ബ്ലോക്കിലേക്ക് ഔദ്യോഗിക ആവശ്യത്തിന് പോകുന്നവര്‍ക്കു പോലും ശമ്പളം നഷ്ടപ്പെടുമെന്ന ആക്ഷേപവുമായി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാര്‍ഡിനു പകരം പുതിയ കാര്‍ഡ് വരും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതില്‍ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിങ് നടത്തണം. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അത്രയും മണിക്കൂര്‍ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്താനും അല്ലെങ്കില്‍ മതിയായ കാരണം ബോധിപ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.