അനില്‍ ആന്റണി ബിജെപിയിലേക്ക്: കെ.സുരേന്ദ്രനൊപ്പം പാര്‍ട്ടി ആസ്ഥാനത്തെത്തി; പത്രസമ്മേളനം ഉടന്‍

 അനില്‍ ആന്റണി ബിജെപിയിലേക്ക്: കെ.സുരേന്ദ്രനൊപ്പം പാര്‍ട്ടി ആസ്ഥാനത്തെത്തി; പത്രസമ്മേളനം ഉടന്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയിലേക്ക്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ അനില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും അനിലിനൊപ്പമുണ്ട്.

ഉച്ചകഴിഞ്ഞ് മൂന്നിന് ഒരു പ്രമുഖ വ്യക്തിത്വം പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബിജെപി അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്ക് വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്തിട്ടുണ്ട്. അനില്‍ ആന്റണിയാണ് ബിജെപിയില്‍ ചേരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോണ്‍ഗ്രസുമായി തെറ്റി. തുടര്‍ന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.

പിന്നീട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പലതവണ രംഗത്തെത്തി. 2024 ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ അനിലിന്റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് നടത്തിയ പരാമര്‍ശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. 'സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിതാ നേതാവ്' എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.

കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.