'ഒരു സന്ദര്‍ശനം കൊണ്ടൊന്നും അനുഭവങ്ങള്‍ മായിച്ചു കളയാനാകില്ല'; ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ഓര്‍ത്തഡോക്സ് സഭ

'ഒരു സന്ദര്‍ശനം കൊണ്ടൊന്നും അനുഭവങ്ങള്‍ മായിച്ചു കളയാനാകില്ല'; ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ഓര്‍ത്തഡോക്സ് സഭ

കോട്ടയം: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭാ ആസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനം വിജയിക്കുമോയെന്ന് കണ്ടറിയണമെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസോലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ. ഒരു ദിവസത്തെ സന്ദര്‍ശനം കൊണ്ട് ബോധ്യങ്ങളില്‍ മാറ്റം ഉണ്ടാകില്ല. ഒരു സന്ദര്‍ശനം കൊണ്ട് അനുഭവങ്ങള്‍ മായ്ച്ചു കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളുടെ സഭ ആസ്ഥാനങ്ങളിലെ സന്ദര്‍ശനം വോട്ടായി മാറുമോ എന്ന് കാത്തിരുന്ന് കാണണമെന്നും മാത്യൂസ് തൃതീയന്‍ കതോലിക്ക ബാവ പറഞ്ഞു. ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെങ്കില്‍ ബിജെപിയും ആര്‍എസ്എസും അത് പരസ്യമായി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല.

അതിനാല്‍ ആക്രമണങ്ങളില്‍ ബിജെപിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ല. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണം. സഭാ തര്‍ക്കത്തിലെ നിയമ നിര്‍മാണത്തിലെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചുവെന്നും ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പി.കെ കൃഷ്ണദാസ്, എ.പി അബ്ദുള്ളക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ബിഷപ്പിനെ കണ്ടത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ് തോമസ് ജെ. നെറ്റോയുമായും കൂടിക്കാഴ്ച നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.