കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത ഷാറൂഖ് സെയ്ഫി ഇറങ്ങിയത് ഷൊര്‍ണൂരില്‍; ട്രെയിനിലെ അപായച്ചങ്ങല വലിച്ചത്അഞ്ചുപേര്‍

കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത ഷാറൂഖ് സെയ്ഫി ഇറങ്ങിയത് ഷൊര്‍ണൂരില്‍; ട്രെയിനിലെ അപായച്ചങ്ങല വലിച്ചത്അഞ്ചുപേര്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ നിര്‍ണായ കണ്ടെത്തലുമായി അന്വേഷണ സംഘം. പ്രതി ഷാറൂഖ് സെയ്ഫി ഡെല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് ടിക്കറ്റ് എടുത്തതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കോഴിക്കോട് ആക്രമണം നടത്താനുറച്ചു തന്നെയാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.

ഷൊര്‍ണൂരില്‍ ഇറങ്ങി പെട്രോള്‍ വാങ്ങിയതും മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്ന് കരുതുന്നു. സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷൊര്‍ണൂരിലെത്തി പെട്രോള്‍ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയത്. ഇതിനായി ഷോര്‍ണൂരില്‍ പ്രതിക്ക് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരില്‍ ഉത്തരേന്ത്യന്‍ ബന്ധമുള്ളവര്‍ ഉണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം.

സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിനില്‍ എത്തിയ ഷാറൂഖ് ഷൊര്‍ണൂരില്‍ ഇറങ്ങിയത് സ്ഥലം അറിയാതെയാണെന്ന മൊഴി പൊലീസ് വിശ്വസത്തിലെടുത്തിട്ടില്ല. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഷാറൂഖിന്റെ നീക്കമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഷൊര്‍ണൂര്‍ പുലര്‍ച്ചെ 4.45 നാണ് ഷൊര്‍ണൂരില്‍ ഇറങ്ങുന്നത്. തീവെപ്പുണ്ടായ എക്സിക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് വൈകിട്ട് 7.19 നാണ്.

ഇതിനിടെയുള്ള സമയങ്ങളില്‍ ഷാറൂഖ് എവിടെയായിരുന്നു. ആരൊക്കെയായി കൂടിക്കാഴ്ച നടത്തി. എവിടെയെല്ലാം പോയി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഷൊര്‍ണൂരിന്റെ സമീപപ്രദേശത്ത് ചില സ്ഥലങ്ങളില്‍ ഷാറൂഖ് സെയ്ഫി പോയിട്ടുണ്ടെന്നും ചിലരെ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ട്രെയിനിലെ തീവെപ്പിന് പ്രതിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഷാറൂഖിന്റെ ബാഗില്‍ കണ്ടെത്തിയ ടിഫിന്‍ ബോക്സിലെ ഭക്ഷണം ഡല്‍ഹിയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഭക്ഷണം അത്രയ്ക്ക് പഴകിയതല്ലെന്ന് പൊലീസ് കണ്ടെത്തി. അതുപോലെ, ട്രെയിനില്‍ തീവെച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളല്ല, പിടിയിലാകുമ്പോള്‍ ഷാറൂഖ് ധരിച്ചിരുന്നത്. ആക്രമണം നടന്ന രാത്രി പ്രതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പാളത്തില്‍ നഷ്ടപ്പെട്ട ശേഷവും കണ്ണൂരിലെത്തിയപ്പോള്‍ മാറിധരിക്കാന്‍ ഷര്‍ട്ട് ലഭിച്ചത് എങ്ങനെയെന്നും അന്വേഷിക്കുന്നു.

കൃത്യത്തില്‍ ഷാറൂഖിന് സഹായികളുണ്ടെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്ന ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ട്രെയിനിലെ ഡി വണ്‍ കോച്ചില്‍ തീവെപ്പ് ഉണ്ടായ സമയത്ത് സമീപത്തെ അഞ്ച് കോച്ചുകളിലെ അപായച്ചങ്ങല വലിച്ചിട്ടുണ്ട്. തീവെപ്പുണ്ടായപ്പോള്‍ ഭയന്ന യാത്രക്കാര്‍ മറ്റു കോച്ചുകളിലേക്ക് ഓടിയിരുന്നു. ഇവരാകാം അപായച്ചങ്ങല വലിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം രക്ഷപ്പെടാന്‍ ഷാറൂഖിന്റെ കൂട്ടാളികളാണോ ഇതു ചെയ്തതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ലോക്കോ പൈലറ്റ് എത്തി അഞ്ച് കോച്ചുകളിലെയും അപായച്ചങ്ങല ശരിയാക്കിയ ശേഷമാണു യാത്ര പുനരാരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.