മാങ്ങ മോഷ്ടിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ പി.വി ഷിഹാബിനെ പിരിച്ചുവിട്ടു

മാങ്ങ മോഷ്ടിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ പി.വി ഷിഹാബിനെ പിരിച്ചുവിട്ടു

ഇടുക്കി: മാങ്ങ മോഷ്ടിച്ച കേസിലെ പ്രതിയായ ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിപിഒ പി.വി ഷിഹാബിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. പിരിച്ചു വിടാനുള്ള പൊലീസുകാരുടെ പട്ടികയില്‍ ഷിഹാബിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.

പിന്നാലെ പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പൊലീസ് സൂപ്രണ്ട് വി.യു കുര്യാക്കോസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. മാങ്ങാ മോഷണത്തിന് പുറമേ മറ്റ് രണ്ട് കേസുകളില്‍ അച്ചടക്ക നടപടി നേരിട്ടിട്ടുള്ളതും പിരിച്ചു വിടാനുള്ള പട്ടികയിലേയ്ക്ക് ഷിഹാബിന്റെ പേര് വരുന്നതിന് കാരണമായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ച കേസില്‍ ഇയാള്‍ പിടിയിലായത്. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴം മോഷണം പോയെന്നാണ് കടയുടമയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മോഷണത്തിന് കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീര്‍പ്പാക്കി.

2019 ല്‍ പാക്കാനം സ്വദേശിനി മുണ്ടക്കയം പൊലീസിന് നല്‍കിയ പരാതിയില്‍ ഇയാള്‍ അറസ്റ്റിലാകുകയും മറ്റൊരു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലാകുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ ശല്യം ചെയ്ത കേസിലും മുണ്ടക്കയം പൊലീസ് ഷിഹാബിനെതിരെ കേസെടുത്തിരുന്നു. സേനയുടെ ഭാഗമാകുന്നതിന് മുമ്പ് വീടുകയറി ആക്രമിച്ചെന്ന കേസിലും ഇയാള്‍ പ്രതിയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.