'വയറുവേദന': ഡി.കെ ഡല്‍ഹിയിലേക്കില്ല; ഖാര്‍ഗെയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

'വയറുവേദന': ഡി.കെ ഡല്‍ഹിയിലേക്കില്ല; ഖാര്‍ഗെയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വീട്ടില്‍ കെ.സി വേണുഗോപാലും സുശീല്‍ കുമാര്‍ ഷിന്‍ഡെയും അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച തുടരുകയാണ്.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും. ഡല്‍ഹിക്ക് പോകാനുള്ള തീരുമാനം ഡി.കെ ശിവകുമാര്‍ അവസാന നിമിഷം റദ്ദാക്കുകയും ചെയ്തു. വയറു വേദന മൂലമാണ് യാത്ര റദ്ദാക്കുന്നതെന്നാണ് വിശദീകരണം. ഇന്ന് രാവിലെ ഡല്‍ഹിയിലേക്ക് പോകുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞുവെങ്കിലും നിലപാട് മാറ്റുകയായിരുന്നു.

സിദ്ധരാമയ്യ ഡല്‍ഹിയിലുണ്ടെങ്കിലും ഇതുവരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് വിവരം. എന്നിരുന്നാലും മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധരാമയ്യ അവകാശപ്പെട്ടു.

ആദ്യ ഘട്ടത്തില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം കൊണ്ടുവരാനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് നിരീക്ഷക സമിതി ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുണ്ട്.

ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം എന്ന ഫോര്‍മുല അംഗീകരിക്കപ്പെട്ടാന്‍ നിലവിലെ കടമ്പകള്‍ മറികടന്ന് കര്‍ണാടകയിലെ മുഖ്യമന്ത്രിയുടെ പേര് വൈകാതെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കും.

ആദ്യ രണ്ടു വര്‍ഷം താനും പിന്നീടുളള മൂന്ന് വര്‍ഷം ശിവകുമാറും മുഖ്യമന്ത്രിയാകട്ടെ എന്നാണ് സിദ്ധരാമയ്യ മുന്നോട്ട് വെക്കുന്ന നിര്‍ദേശം. ഇതിനിടെ ഇരു നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന എംഎല്‍എമാരെ സമവായത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ കര്‍ണാടകയിലും നടക്കുന്നുണ്ട്. മുഖ്യപന്ത്രി പദം ആര്‍ക്കെന്ന് തീരുമാനമായാലുടന്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്കും പാര്‍ട്ടി കടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.