വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന് ഡി.കെ ശിവകുമാര്‍; കര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു

വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന് ഡി.കെ ശിവകുമാര്‍; കര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു

ബംഗളൂരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡി.കെ. മല്ലികാര്‍ജുന ഖാര്‍ഗെയുമായി ചര്‍ച്ചയ്ക്ക് ശേഷം മടങ്ങി. നേതാക്കള്‍ ഡല്‍ഹിയില്‍ തുടരും.

ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടത്തിവന്ന ഒരുക്കങ്ങളാണ് നിര്‍ത്തിയത്. സിദ്ധരാമയ്യ ഡല്‍ഹിയില്‍ തുടരും. സിദ്ധരാമയ്യയുടെ വസതിക്ക് മുന്നിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.

രണ്ട് ദിവസത്തിനകം തീരുമാനമെന്ന് രണ്‍ദീപ്‌സിങ് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സുര്‍ജെവാല മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിച്ചത്.

135 എം.എല്‍.എമാരില്‍ 90 പേരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. ജനകീയത കൂടാതെ ക്ലീന്‍ ട്രാക്കും അദ്ദേഹത്തിന് മുന്‍ഗണന നല്‍കുന്നു. 2024 ല്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിടേണ്ടതിനാല്‍ അദ്ദേഹത്തിന് പരിഗണന കിട്ടുന്നുണ്ട്. എന്നാല്‍ ഡി.കെ ശിവകുമാര്‍ കേസന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

രണ്ട് ഘട്ടമായി ഇരു നേതാക്കളെയും മുഖ്യമന്ത്രിയാക്കാമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവെച്ച നിര്‍ദേശം. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയും അടുത്ത മൂന്നു വര്‍ഷം ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയുമെന്നാണ് ഖാര്‍ഗെ മുന്നോട്ടുവെച്ച നിര്‍ദേശം.

സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി കാലാവധി തീരും വരെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി അധ്യക്ഷ സ്ഥാനവുമാണ് നിര്‍ദ്ദേശം. ഈ നിര്‍േദ്ദശം പക്ഷേ ശിവകുമാര്‍ അംഗീകരിച്ചിട്ടില്ല. അങ്ങനെ പല ഉപമുഖ്യമന്ത്രിമാരില്‍ ഒരാളാകാനില്ലെന്നാണ് ഡി.കെയുടെ പക്ഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.