കോളജിലെ ആള്‍മാറാട്ടം: എസ്എഫ്‌ഐ നേതാവിനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം; എഫ്ഐആറില്‍ വയസ് കുറച്ചു

കോളജിലെ ആള്‍മാറാട്ടം: എസ്എഫ്‌ഐ നേതാവിനെ രക്ഷിക്കാന്‍ പൊലീസ് ശ്രമം; എഫ്ഐആറില്‍ വയസ് കുറച്ചു

തിരുവനനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട സംഭവത്തില്‍ എസ്എഫ്ഐ നേതാവ് എ. വിശാഖിനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണം. കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ വിശാഖിന്റെ വയസ് കുറച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 24 വയസുള്ള വിശാഖിന് 19 വയസ്സ് എന്നാണ് എഫ്ഐആറില്‍ പോലീസ് കാണിച്ചിരിക്കുന്നത്.

മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞ വിശാഖ് ആള്‍മാറാട്ടം നടത്തിയത് ആസൂത്രിതമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പൊലീസ് വയസ് കുറച്ച് കാണിച്ചിരിക്കുന്നത്.

സുപ്രീം കോടതി അംഗീകരിച്ച ലിങ്ദോ കമ്മിഷന്‍ വ്യവസ്ഥയനുസരിച്ച് 22 വയസ് കഴിഞ്ഞവര്‍ക്ക് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തിരുവനന്തപുരത്തെ മറ്റൊരു സ്ഥാപനത്തില്‍ മൂന്നു വര്‍ഷത്തെ പഠനം കഴിഞ്ഞ് കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്ന വിശാഖിന് 24 വയസുണ്ട്.

കോളജില്‍ നിന്നു സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലറായി മത്സരിച്ച് ജയിച്ച വിദ്യാര്‍ഥിനി രാജി നല്‍കിയതിനെ തുടര്‍ന്നാണ് വിശാഖിന്റെ പേര് പകരം എഴുതിച്ചേര്‍ത്ത് സര്‍വകലാശാലയ്ക്ക് അയച്ചത്. പ്രായപരിധി മൂലം മത്സരിക്കാന്‍ കഴിയാതിരുന്ന വിശാഖിനെ പിന്‍വാതിലിലൂടെ യൂണിയന്‍ ഭാരവാഹിയാക്കാനുള്ള നീക്കമാണ് ആള്‍മാറാട്ടത്തിലൂടെ നടന്നിരിക്കുന്നതെന്നാണ് ആരോപണം.

ആള്‍മാറാട്ടത്തിലെ പ്രധാന ആക്ഷേപമായി ചൂണ്ടിക്കാട്ടുന്ന ഈ ഗൂഢാലോചനയിലേക്കുള്ള അന്വേഷണത്തെ വഴി തിരിച്ച് വിടാനാണ് പൊലീസ് എഫ്ഐആറില്‍ വയസ് കുറച്ച് കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.