എന്‍സിപിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്: ചാക്കോ വന്നതിന് ശേഷം പാര്‍ട്ടിക്ക് കഷ്ടകാലം; കഴിവില്ലെങ്കില്‍ ഇട്ടിട്ടു പോകണമെന്ന് തോമസ് കെ.തോമസ്

 എന്‍സിപിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്: ചാക്കോ വന്നതിന് ശേഷം പാര്‍ട്ടിക്ക് കഷ്ടകാലം; കഴിവില്ലെങ്കില്‍ ഇട്ടിട്ടു പോകണമെന്ന്  തോമസ് കെ.തോമസ്

കൊച്ചി: എന്‍സിപിയില്‍ കഴിഞ്ഞ ഏതാനും നാളുകളായി നിലനിന്നിരുന്ന വിഭാഗീയത പൊട്ടിത്തെറിയുടെ വക്കിലെത്തി. സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി തോമസ് കെ.തോമസ് എംഎല്‍എ. ചാക്കോ പാര്‍ട്ടിയിലേക്ക് വന്നതിന് ശേഷം എന്‍സിപിക്ക് കഷ്ടകാലമാണെന്നും കഴിവില്ലെങ്കില്‍ ഇട്ടിട്ടു പോകണമെന്നും  അദേഹം ആവശ്യപ്പെട്ടു.

പി.സി ചാക്കോ പാര്‍ട്ടിയിലേക്ക് വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. പാര്‍ട്ടിക്ക് ഒരു മന്ത്രിയും എംഎല്‍എയും ഉണ്ടെന്ന് കണ്ട് വന്നതാണ്. ശരത് പവാറാണ് അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിച്ചത്. ആ നിലക്കാണ് തങ്ങള്‍ അദ്ദേഹത്തെ മാനിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ വന്ന് കഴിഞ്ഞ ശേഷം തന്നിഷ്ടം പോലെയാണ് ചാക്കോയുടെ പ്രവര്‍ത്തനമെന്ന് തോമസ് കെ.തോമസ് കുറ്റപ്പെടുത്തി.

ഇഷ്ടമുള്ളവരെ സ്ഥാനങ്ങളില്‍ നിയമിക്കുകയാണ്. എംഎല്‍എമാരോടും ആലോചിക്കുന്നില്ല. ചാക്കോ വന്നത് മുതല്‍ ചാക്കോയ്ക്ക് സൗകര്യമുള്ളവര്‍ക്കാണ് പദവികള്‍ നല്‍കുന്നത്. എന്നോട് സംസാരിച്ചതിന്റെ പേരില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അടക്കം ഭാരാവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി. ഒരു ജനാധിപത്യവും പാര്‍ട്ടിയില്‍ ഇല്ല. ഹിറ്റലര്‍ സ്‌റ്റൈല്‍ ഈ പാര്‍ട്ടിയില്‍ നടക്കില്ലെന്നും അദേഹം പറഞ്ഞു.

ചാക്കോ വന്നത് മുതല്‍ ഈ പാര്‍ട്ടിയില്‍ സമാധാനമില്ല. ഏകാധിപത്യ ശൈലിയാണ്. തോന്നിയ പോലെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് തങ്ങള്‍ ശബ്ദമുയര്‍ത്തിയത്. ആലപ്പുഴയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ചാക്കോ ജില്ലാ പ്രസിഡന്റിനെ നിയോഗിച്ചത്. ഇത് എം.എല്‍.എക്ക് പണി തരാന്‍ വേണ്ടി മാത്രമാണിത്.

ചാക്കോ വരുന്നതിന് മുമ്പേ ഈ പാര്‍ട്ടിയിലുള്ള ആളാണ് താന്‍. തന്റെയും എ.കെശശീന്ദ്രന്റേയും വിജയങ്ങള്‍ക്ക് പിന്നില്‍ ചാക്കോയുടെ ഒരു സഹായവും ഇല്ല. അങ്ങനെ ഒരാള്‍ ഈ പാര്‍ട്ടിയിലേക്ക് കടന്ന് വന്ന് ധാര്‍ഷ്ഠ്യം കാണിക്കരുത്. പാര്‍ട്ടിയെ ഒന്നിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ മാറി നില്‍ക്കണം.

ദേശീയ നേതൃത്വവുമായി ഇക്കാര്യം വളരെ വിശദമായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ശരത് പവാറുമായും സുപ്രിയ സുലെയുമായും പ്രഫുല്‍ പട്ടേലുമായും ചര്‍ച്ച നടത്തി. രമ്യതയില്‍ പോകണമെന്നാണ് അവരുടെ ആവശ്യം. ചാക്കോ പവാറിന് മുന്നില്‍ കരഞ്ഞ് കാണിക്കും. ആലപ്പുഴയില്‍ ഒരു അബ്കാരി കോണ്‍ട്രാക്ടര്‍ക്ക് വേണ്ടിയാണ് ചാക്കോ കളിക്കുന്നത്. അതിന്റെ പിന്നിലുള്ള ലാഭം ചാക്കോ പറയണമെന്നും കുട്ടനാട് എംഎല്‍എ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.