പതിനേഴുകാരിക്ക് ഹൃദയാഘാതം; കട്ടപ്പനയില്‍ നിന്ന് എറണാകുളത്തെത്താന്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന

പതിനേഴുകാരിക്ക് ഹൃദയാഘാതം; കട്ടപ്പനയില്‍ നിന്ന് എറണാകുളത്തെത്താന്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന

കോട്ടയം: കട്ടപ്പനയില്‍ വെച്ച് ഹൃദയാഘാതമുണ്ടായ പെണ്‍കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി എറണാകുളത്തെത്തിക്കാന്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന. പതിനേഴുകാരിയായ ആന്‍മരിയ ജോയിയെ ആണ് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കേണ്ടത്.

ആംബുലന്‍സിന് വഴിയൊരുക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിനും അഭ്യര്‍ത്ഥിച്ചു. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചു.

പണിക്കന്‍കുടിയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിനിടെയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പ്രശ്നത്തില്‍ ഇടപെട്ട അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കട്ടപ്പന മുതല്‍ എറണാകുളത്തെ ആശുപത്രി വരെ ട്രാഫിക് സുഗമമാക്കി ആംബുലന്‍സിനു വഴിയൊരുക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രിയുമായി ബന്ധപ്പെട്ടു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി, തൊടുപുഴ, മുവാറ്റുപുഴ, വൈറ്റില വഴി അമൃത ആശുപത്രിയില്‍ എത്താനാണ് പദ്ധതി. ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസും രംഗത്തെത്തി. കെ.എല്‍ 06 എച്ച് 9844 എന്ന നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.