മൂന്നു സഹോദരങ്ങളുടെ അമ്മയായി 13 കാരി; കൊടുംകാടിനുള്ളില്‍ ഒന്നാം ജന്മദിനം: തളരാത്ത ആത്മവിശ്വാസത്തിന്റെ അതിജീവനകഥ

മൂന്നു സഹോദരങ്ങളുടെ അമ്മയായി 13 കാരി; കൊടുംകാടിനുള്ളില്‍ ഒന്നാം ജന്മദിനം: തളരാത്ത ആത്മവിശ്വാസത്തിന്റെ അതിജീവനകഥ

ബ്രസീലിയ: വിമാനാപകടത്തെ തുടര്‍ന്ന് ആമസോണ്‍ കാടുകളില്‍ 40 ദിവസത്തോളം അകപ്പെട്ട നാലു കുട്ടികളുടെയും ആരോഗ്യ നിലയില്‍ പുരോഗതി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യം തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.

പോഷകാഹാരക്കുറവും ചെറിയ പരുക്കുകളും മാത്രമാണുള്ളതെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ക്ഷീണം കാരണം കുട്ടികള്‍ക്ക് ഇതുവരെ ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടില്ല. രക്ഷപ്പെടുത്തുമ്പോള്‍ പ്രാണികളുടെ കടിയേറ്റ പാടുകള്‍ കുട്ടികളുടെ ദേഹത്താകെയുണ്ടായിരുന്നു. രണ്ടോ മൂന്നോ ആഴ്ച കൂടി കുട്ടികള്‍ ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷേ കുട്ടികള്‍ ഇതൊന്നും വകവയ്ക്കാതെ കളിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഒന്നും അഞ്ചും ഒമ്പതും പതിമൂന്നും വയസുള്ള കുട്ടികളാണ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുംകാടിനുള്ളില്‍ നാല്‍പതു ദിവസം കഴിഞ്ഞത്. കുട്ടികളുടെ അമ്മ അപകടത്തില്‍ മരിച്ചിരുന്നു. സൈന്യവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു കുട്ടികളെ കണ്ടെത്തിയത്.

13 വയസുള്ള ലെസ്ലി ജാക്കബോംബയെര്‍ മക്കറ്റൈ, ഒന്‍പത് വയസുള്ള സോളിനി ജാക്കബോംബയെര്‍ മക്കറ്റൈ, നാല് വയസുള്ള ടിയന്‍ റോണോഖ് മക്കറ്റൈ, പതിനൊന്ന് മാസം പ്രായമുള്ള ക്രിസ്റ്റിന്‍ റോണോഖ് മക്കറ്റൈ എന്നീ കുട്ടികളാണ് കൊടുംവനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. നാല്‍പതു ദിവസത്തോളം ഇളയ സഹോദരങ്ങളെ പരിചരിച്ചതും അവരെ സംരക്ഷിച്ചതുമെല്ലാം 13 വയസുള്ള മൂത്ത സഹോദരിയായ ലെസ്ലിയായിരുന്നു.

ആശുപത്രിയില്‍ കുട്ടികളെ സന്ദര്‍ശിച്ച കൊളംബിയന്‍ പ്രതിരോധ മന്ത്രി ഇവാന്‍ വെലാസ്‌ക്വസ് ബാക്കി മൂന്ന് കുട്ടികളെയും സംരക്ഷിച്ച ലെസ്ലിയെ പ്രശംസിച്ചു. 'പെണ്‍കുട്ടിയുടെ മനോധൈര്യത്തെയും കാടിനെക്കുറിച്ചുള്ള അറിവിനെയും പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല' - പെണ്‍കുട്ടി മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയതിനാലാണ് മറ്റ് മൂന്നുപേര്‍ക്കും അതിജീവിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ അമ്മ ജോലിയിലായിരിക്കുമ്പോള്‍ മറ്റ് മൂന്നുപേരെയും നോക്കുന്നത് മൂത്ത സഹോദരിയായിരുന്നു. ഈ പതിവാണ് കുട്ടികള്‍ അതിജീവിച്ചതിന്റെ പ്രധാന കാരണമായി അവരുടെ മുത്തശ്ശി പറയുന്നത്. കാട്ടിലെ പഴമോ മറ്റെന്തെങ്കിലും കഴിച്ചായിരിക്കും അവര്‍ അതിജീവിച്ചിട്ടുണ്ടാവുക. കാടും പരിസരവും ശീലമായതിനാല്‍ എന്താണ് കഴിക്കേണ്ടതെന്ന് അവര്‍ക്ക് അറിയാമായിരുന്നെന്നും മുത്തശ്ശി പറയുന്നു.

യാത്രയില്‍ ഒപ്പം കരുതിയിരുന്ന പച്ചക്കപ്പ ഉണക്കിപ്പൊടിച്ചത് കഴിച്ചതും കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചു. ആമസോണ്‍ മേഖലയിലെ തദ്ദേശീയ ഗോത്രങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു നാടന്‍ ഭക്ഷണമാണിത്. അവര്‍ ക്ഷീണിതരാണ്, പക്ഷേ രക്ഷപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുട്ടികളുടെ മുത്തച്ഛന്‍ ഫിഡെന്‍സിയോ വലെന്‍സിയ പറഞ്ഞു.

കുട്ടികളുടെ അതിജീവനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ലോകമെങ്ങും നടക്കുന്നത്. കാടിനെക്കുറിച്ചുള്ള അറിവാണ് അവരെ സഹായിച്ചതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. കാട്ടില്‍ വിഷമുള്ള പഴങ്ങള്‍ ഏറെയുണ്ടെങ്കിലും കഴിക്കാന്‍ പാടില്ലാത്തത് ഏതെന്ന് മൂത്ത കുട്ടിക്ക് അറിയാമായിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടയില്‍ കുട്ടികളില്‍ രണ്ടു പേരുടെ ജന്മദിനവും ആ കൊടുംകാടിനുള്ളിലായിരുന്നു. ഒരു വയസും അഞ്ച് വയസുമുള്ള കുട്ടികളുടെ ജന്മദിനമായിരുന്നു കാടിനുള്ളിലെ ജീവിതത്തിനിടെ കടന്നുപോയത്

അപകടത്തില്‍പ്പെട്ട കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കുട്ടികളുടെ കുപ്പിയും ടെന്റും കടിച്ച പഴങ്ങളും മറ്റു ചില വസ്തുക്കളും കണ്ടെത്തിയിരുന്നു. ഹുയിറ്റൊട്ടോ ഗോത്രക്കാരായ കുട്ടികള്‍ക്ക് കാട് പരിചിതമായതിനാല്‍ അതിജീവിക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. മെയ് ഒന്നിനാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്‌ന - 206 തകര്‍ന്നു വീണത്. മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു വിമാനം തകര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.