വ്യാജ സര്‍ട്ടിഫിക്കറ്റ്: കെ.വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍; പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെ

വ്യാജ സര്‍ട്ടിഫിക്കറ്റ്: കെ.വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍; പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെ

കൊച്ചി: മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച് ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍.

വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താന്‍ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അഗളി പോലീസ് കോടതിയെ അറിയിച്ചു. ജൂണ്‍ 20 നാണ് വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണ സംഘം വിപുലീകരിച്ചെങ്കിലും പത്ത് ദിവസം കഴിഞ്ഞിട്ടും വിദ്യയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

അതിനിടെ തെളിവ് ശേഖരണത്തിന്റെ ഭാഗമായി അഗളി പോലീസ് സംഘം അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ വീണ്ടുമെത്തിയിരുന്നു. തുടര്‍ന്ന് വിദ്യ പങ്കെടുത്ത അഭിമുഖത്തിലെ ബോര്‍ഡ് അംഗമായിരുന്ന മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ തനിക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പരാതിയുമായി മഹാരാജാസ് കോളേജിലെ അധ്യാപകന്‍ രംഗത്തെത്തി.

കോളജിലെ ആര്‍ക്കയോളജി വിഭാഗത്തിന്റെ ചുമതലയുള്ള അധ്യാപകന്‍ വിനോദ് കുമാറാണ് വിഷയം ചൂണ്ടിക്കാട്ടി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സമൂഹ മാധ്യമങ്ങളിലൂടെ വധ ഭീഷണി ഉയരുന്നുവെന്നും തന്നെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ടെന്നും വിനോദ് കുമാര്‍ പരാതിയില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.