ജീവിതത്തില്‍ ഒരു തവണയെങ്കിലും കേട്ടിട്ടുള്ള ചേദ്യമാണ് കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന്. ഉത്തരമായി ചിലര്‍ മുട്ടയെന്നും ചിലര്‍ കോഴിയെന്നും പറയും. ശരിക്കും ഏതായിരിക്കും ആദ്യം ഉണ്ടായത്? കുട്ടികള്‍ മുതല്‍ പണ്ഡിതന്മാര്‍ വരെ ഇന്നും സംശയത്തോടെ നോക്കി നില്‍ക്കുന്ന ചോദ്യമാണിത്. ഇപ്പോഴിതാ കാലങ്ങളായി എല്ലാവരെയും ആശയക്കുഴപ്പത്തിലാഴ്ത്തിയിരിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നുവെന്നാണ് ബ്രിസ്റ്റാള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
വളരെ വിശദമായുള്ള പഠനത്തിന് ശേഷമാണ് ഉത്തരം ലഭിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഗവേഷകരുടെ കണ്ടെത്തലിനെ കുറിച്ച് വിശദമായി ജേര്‍ണല്‍ നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്‌നിയോട്ടുകളുടെ അഥവാ മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കളുടെ അതിജീവനത്തിന് നിര്‍ണായകമായത് കട്ടികൂടിയ തോടുള്ള മുട്ടകളാണെന്ന നിലവിലുള്ള കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് പുതിയ കണ്ടുപിടിത്തം.
ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടുപിടിത്തമനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂര്‍വികര്‍ മുട്ടയിടുന്നതിന് മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ കടുപ്പമുള്ളതും മൃദുവായതുമായ മുട്ടയിടുന്ന 51 സ്പീഷിസുകളുടെ ഫോസിലും 29 ജീവജാലങ്ങളെയും പഠനത്തിന് വിധേയമാക്കി.
സസ്തിനികള്‍, ലെപിഡോസൗറിയ (പല്ലികള്‍, മറ്റ് ഉരഗങ്ങള്‍), ആര്‍ക്കോസൗറിയ (ദിനോസറുകള്‍, മുതലകള്‍, പക്ഷികള്‍) എന്നിവ ഉള്‍പ്പെടെ അമ്നിയോട്ടയുടെ എല്ലാ വിഭാഗങ്ങളും വിവിപാരസ് അതായത് പ്രസവിക്കുന്നവ ആണെന്നും അവയുടെ ശരീരത്തില്‍ ഭ്രൂണങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും പഠനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കട്ടിയുള്ള പുറംതൊലിയുള്ള മുട്ട പല സന്ദര്‍ഭങ്ങളിലും പരിണാമത്തിലെ ഏറ്റവും നിര്‍ണായക ഘട്ടമാണെന്നും ആത്യന്തികമായി ഭ്രൂണത്തിന് സംരക്ഷണം നല്‍കാനാണ് ഇതെന്നും ഗവേഷണത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26