ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് എം.വി ഗോവിന്ദന്‍: ക്ഷണം ആത്മാര്‍ത്ഥമാകണമെന്ന് പി.എം.എ സലാം; കെണിയില്‍ വീഴില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ലീഗിനോട് തൊട്ടുകൂടായ്മയില്ലെന്ന് എം.വി ഗോവിന്ദന്‍: ക്ഷണം ആത്മാര്‍ത്ഥമാകണമെന്ന് പി.എം.എ സലാം; കെണിയില്‍ വീഴില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലീഗുമായി തൊട്ടുകൂടായ്മയില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. യുസിസിയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിത ക്ഷണമായാണ്. അത് രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

അതേസമയം സിപിഎമ്മിന്റെ ക്ഷണത്തെ ചൊല്ലി ലീഗില്‍ ഭിന്നത ഉടലെടുത്തു. സിപിഎമ്മിന്റെ യുസിസി സെമിനാറിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് സംസാരിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി. യുസിസി വിഷയത്തിലുള്ള സിപിഎമ്മിന്റെ എതിര്‍പ്പ് ആത്മാര്‍ത്ഥമാകണമെന്നും മറ്റ് അജണ്ടകള്‍ പാടില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

എന്നാല്‍ സിപിഎമ്മിന്റെ നീക്കം ദുരുദ്ദേശത്തോടെയാണെന്നും സിപിഎമ്മിന്റെ നയം അപകടം പിടിച്ചതാണെന്നും ഇ.ടി മുഹമ്മ് ബഷീര്‍ എംപി പറഞ്ഞു. വൃത്തിക്കെട്ട രാഷ്ട്രീയക്കളിയാണ് സിപിഎം പയറ്റുന്നതെന്നും ഈ കെണിയില്‍ മുസ്ലീം ലീഗ് വീഴില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വിമര്‍ശിച്ചു.

എന്നാല്‍ സെമിനാര്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയത് അറിഞ്ഞിട്ടില്ലെന്നാണ് സമസ്തയുടെ പ്രതികരണം. വിഷയത്തില്‍ സമസ്തയുടെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് സുന്നി നേതാവ് മുസ്തഫ മുണ്ടുപാറ അറിയിച്ചു. സെമിനാറിലേക്ക് ക്ഷണിച്ചാലും കോണ്‍ഗ്രസ് പോകില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്റെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.