മണിപ്പൂരിലെ കൊടും ക്രൂരതകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു; സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു

മണിപ്പൂരിലെ കൊടും ക്രൂരതകള്‍ ഒന്നൊന്നായി  പുറത്ത് വരുന്നു; സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു

ഇംഫാല്‍: സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന കൊടും ക്രൂരതകളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഒന്നൊന്നായി പുറത്ത് വരുന്നു.

കാക്ച്ചിങ് ജില്ലയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ വിധവയെ അക്രമി സംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു. സമര സേനാനി അന്തരിച്ച എസ്. ചുരാചന്ദ് സിങിന്റെ ഭാര്യ എണ്‍പതുകാരിയുമായ ഇബെത്തോംബിയാണ് കൊല ചെയ്യപ്പെട്ടത്. സെറോവു ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്.

അക്രമികള്‍ എത്തിയപ്പോള്‍ വൃദ്ധമാതാവ് വീടിനുള്ളില്‍ ആയിരുന്നു. ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വീട് പൂട്ടിയ സംഘം പിന്നീട് പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു.

മുത്തശിയെ രക്ഷിക്കാന്‍ ശ്രമിച്ച ചെറുമകന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. കൈയ്ക്ക് വെടിയേറ്റ താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇരുപത്തൊന്നുകാരനായ പ്രേംകാന്ത പറഞ്ഞു.

അക്രമകാരികള്‍ വീട് വളഞ്ഞപ്പോള്‍ തങ്ങളോട് ഓടി രക്ഷപ്പെടാന്‍ മുത്തശി പറഞ്ഞു. പ്രായത്തിന്റെ അവശത മൂലം മുത്തശിക്ക് ഓടി രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല. വീടിനു നേര്‍ക്ക് അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്തിരുന്നതായി പ്രേംകാന്ത പറഞ്ഞു.

മെയ് 28 ന് രാത്രിയിലാണ് സംഭവം. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരെയാണ് സെറോവു ഗ്രാമം. മെയ് മൂന്നിന് ആരംഭിച്ച വംശീയ കലാപം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ ഒന്നാണ് ഈ ഗ്രാമം. ഇവിടുത്തെ ഏകദേശം എല്ലാ വീടുകളും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.