വവ്വാല്‍ കടിച്ച പഴം കഴിച്ചതായി സംശയം: തിരുവനന്തപുരത്ത് കടുത്ത പനിയുമായെത്തിയ വിദ്യാര്‍ഥി നിരീക്ഷണത്തില്‍; ശ്രവം പരിശോധനയ്ക്ക് അയക്കും

വവ്വാല്‍ കടിച്ച പഴം കഴിച്ചതായി സംശയം: തിരുവനന്തപുരത്ത് കടുത്ത പനിയുമായെത്തിയ വിദ്യാര്‍ഥി നിരീക്ഷണത്തില്‍; ശ്രവം പരിശോധനയ്ക്ക് അയക്കും

തിരുവനന്തപുരം: കടുത്ത പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് എത്തിയ വിദ്യാര്‍ഥിയെ നിരീക്ഷണത്തിലാക്കി. വവ്വാല്‍ കടിച്ച പഴം കഴിച്ചിരുന്നതായി സംശയം പറഞ്ഞതോടെയാണ് ബി.ഡി.എസ് വിദ്യാര്‍ഥിയായ ഇയാളെ പ്രത്യേക നിരീക്ഷണത്തിലാക്കിയത്.

നിപ സംശയത്തെ തുടര്‍ന്ന് ശരീര ശ്രവങ്ങള്‍ പൂനെയിലെ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയക്കും. നിലവില്‍ വിദ്യാര്‍ഥിക്ക് പനിയുണ്ടെങ്കിലും മറ്റ് ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം വീഴ്ചകള്‍ വരരുതെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അയച്ച ഡോക്ടര്‍മാരടങ്ങുന്ന കേന്ദ്ര സംഘം സ്ഥിതി വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

വിദേശത്തുനിന്നും മരുന്നുകള്‍ എത്തിക്കണമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. പൂനെ വൈറോളജി ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ബയോ സെക്യൂരിറ്റി ലബോറട്ടറി ഇന്ന് കോഴിക്കോട് എത്തും. നാല് മണിക്കൂറില്‍ 100 പേരുടെ സ്രവം പരിശോധിക്കാന്‍ സഞ്ചരിക്കുന്ന ഈ ലാബിന് കഴിയും.

അതേസമയം നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്കും മരിച്ച രണ്ടുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മരിച്ച വ്യക്തികളുടേത് ഉള്‍പ്പെടെ അഞ്ച് സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ആദ്യം മരിച്ച വ്യക്തിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്നുണ്ട്.

ചികിത്സയിലുള്ള നാലുപേരില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടി പോസിറ്റീവ് ആണ്. കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച വ്യക്തിയുടെ 24 വയസുള്ള ഭാര്യാ സഹോദരനും പോസിറ്റീവ് ആണ്. മരിച്ചവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.