കാസര്‍കോട്: പൊതുപരിപാടിയില്‍ നിന്നും പിണങ്ങിയിറങ്ങിയത് വാര്‍ത്തയായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണങ്ങി പോയത് മാധ്യമ സൃഷ്ടിയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. താന്‍ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. തനിക്കുണ്ടായ ബുദ്ധിമുട്ടു പറയുകയാണ് ചെയ്തത്. ഈ സംഭവത്തെയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുപരിപാടിയില്‍ പ്രസംഗം അവസാനിപ്പിക്കും മുന്‍പേ അനൗണ്‍സ്മെന്റ് നടത്തിയതിന് പിന്നാലെയാണ് പിണറായി വിജയന്‍ പിണങ്ങി ഇറങ്ങി പോയത്. കാസര്‍കോട് ബേന്ധഡുക്ക സര്‍വീസ് സഹകരണ ബാങ്ക് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മുഖ്യമന്ത്രി. തന്റെ പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ അനൗണ്‍സ്മെന്റും ഉണ്ടായി.
തന്റെ പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വീണ്ടും എന്തോ പറയാനായി തുടങ്ങിയതിനിടെയാണ് അനൗണ്‍സ്മെന്റ് നടത്തിയത്. ഇതില്‍ പ്രകോപിതനായ മുഖ്യമന്ത്രി പരിപാടി അവസാനിക്കും മുന്‍പ് കാറില്‍ കയറി പോവുകയായിരുന്നു.
അനൗണ്‍സ് ചെയ്യുന്നയാള്‍ക്ക് ചെവി കേള്‍ക്കില്ലേയെന്നും മുഖ്യമന്ത്രി മൈക്കിലൂടെ പറയുന്നുണ്ടായിരുന്നു. അതിന് ശേഷം സംഘാടകരിലൊരാള്‍ അദ്ദേഹത്തെ തടഞ്ഞതിന് പിന്നാലെ അനൗണ്‍സ്മെന്റ് നിര്‍ത്തുകയായിരുന്നു. പിന്നാലെ പ്രസംഗ പീഠത്തിന് പിന്നില്‍ നിന്നയാളോട് ശരിയായ നടപടി അല്ലെന്നും പിണറായി പറഞ്ഞു. തുടര്‍ന്ന് പെട്ടെന്ന് തന്നെ മുഖ്യമന്ത്രി കാറില്‍ കയറി പോവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26