ദുബായില്‍ മൊബൈല്‍ ഉപയോഗം മൂലമുള്ള വാഹനാപകടങ്ങളില്‍ ആറു മരണം; 99 അപകടങ്ങള്‍

ദുബായില്‍ മൊബൈല്‍ ഉപയോഗം മൂലമുള്ള വാഹനാപകടങ്ങളില്‍ ആറു മരണം; 99 അപകടങ്ങള്‍

ദുബായ്: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളില്‍ ഈ വര്‍ഷം ആദ്യ എട്ടു മാസത്തില്‍ ദുബായില്‍ ആറു പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടകരമായ ഈ ശീലം കാരണം എട്ടു മാസത്തിനിടെ ദുബായില്‍ 99 വാഹനാപകടങ്ങളുണ്ടായി.

ഇക്കാലയളവില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 35,527 ഗതാഗത നിയമ ലംഘനങ്ങള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായും സുരക്ഷിതമായ ഡ്രൈവിംഗിനെ തടസ്സപ്പെടുത്തുന്നതിലൂടെ അപകട സാധ്യത ഇരട്ടിയാക്കുന്നതായും ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍മസ്റൂഇ പറഞ്ഞു.

ഇത്തരം അശ്രദ്ധകള്‍ ഗുരുതരമായ ട്രാഫിക് അപകടങ്ങള്‍ക്ക് പ്രാഥമിക കാരണങ്ങളിലൊന്നാണ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 800 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ലഭിക്കും. മറ്റു റോഡ് ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കല്‍, പെട്ടെന്ന് വെട്ടിക്കല്‍, സുരക്ഷിത അകലം പാലിക്കാതിരിക്കല്‍, അമിത വേഗം എന്നിവ മൂലമുണ്ടാകുന്ന മിക്ക അപകടങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന ശ്രദ്ധക്കുറവ് ഒരു ഘടകമാണ്.

എമിറേറ്റില്‍ എല്ലായിടങ്ങളിലും റോഡ് ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവരെ തടയാന്‍ ദുബായ് പോലീസ് നിരീക്ഷണവും നിയമ നിര്‍വഹണ ശ്രമങ്ങള്‍ ശക്തമാക്കുമെന്നും മേജര്‍ ജനറല്‍ സൈഫ് അല്‍മസ്റൂഇ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.