ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്‌സിന് പരിക്ക്: ഇസ്രയേലിലും ഗാസയിലുമായി മരണം 1000 കടന്നു; ചോര ചിന്തി പശ്ചിമേഷ്യ

ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്‌സിന് പരിക്ക്: ഇസ്രയേലിലും ഗാസയിലുമായി മരണം 1000 കടന്നു; ചോര ചിന്തി പശ്ചിമേഷ്യ

ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്‌സിന്് പരിക്ക്. കണ്ണൂര്‍ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റത്.

സൗത്ത് ഇസ്രയേലിലെ അഷ്‌കിലോണില്‍ ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷമായി ഇവിടെ കെയര്‍ ടേക്കറായി ജോലി ചെയ്തു വരികയായിരുന്നു ഷീജ. അപകടനില തരണം ചെയ്തതായാണ് വിവരം.

ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധി പേര്‍ സുരക്ഷി സ്ഥാനങ്ങളിലേക്കും ബങ്കറുകളിലേക്കും മാറി. ഇസ്രയേലില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ 44 സൈനികര്‍ ഉള്‍പ്പെടെ 700 പേര്‍ കൊല്ലപ്പെട്ടു. 2000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ പ്രത്യാക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ 370 പേര്‍ കൊല്ലപ്പെട്ടു. 2,000 ത്തോളം പേര്‍ക്ക് പരിക്കേറ്റു. ഗാസയ്ക്ക് സമീപമുള്ള സ്‌ദേറോട്ടില്‍ തകര്‍ന്ന വാഹനങ്ങളിലും തെരുവുകളിലുമായി നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി.


ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് ഓഫീസുകളും അപ്പാര്‍ട്ട്‌മെന്റുകളും പ്രവര്‍ത്തിച്ച 14 നില മന്ദിരവും മറ്റ് ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളും നിലം പതിച്ചു. യുദ്ധ സാഹചര്യത്തില്‍ ഗാസയിലുള്ള ഇരുപതിനായിരത്തിലധികം പാലസ്തീനികളാണ് യുഎന്നിന് കീഴിലുള്ള സ്‌കൂളുകളില്‍ അഭയം തേടിയിരിക്കുന്നത്.

അതേസമയം ഹമാസിന്റെ ഖാസം ബ്രിഗേഡ്‌സ് പോരാളികളുമായി തെക്കന്‍ ഇസ്രയേലി നഗരങ്ങളില്‍ സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്. അതിനിടെ അമേരിക്കന്‍ പൗരന്‍മാരെ ഹമാസ് ബന്ദികളാക്കിയെന്നും കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അന്വേഷിച്ചു വരികയാണെന്ന് യു.എസ് പ്രതികരിച്ചു.

ബന്ദികളാക്കിയ ഇസ്രയേലികളുടെ ചിത്രങ്ങള്‍ ഹമാസ് പുറത്തു വിട്ടു. അഞ്ചംഗ കുടുംബത്തിലെ ദമ്പതികളും രണ്ടു കുട്ടികളും നിലത്തിരുന്നു കരയുന്നതും ഇളയകുട്ടി കൊല്ലപ്പെട്ടെന്ന് അവര്‍ കണ്ണീരോടെ പറയുന്നതും ദൃശ്യത്തിലുണ്ട്. ഇരുപത്തിയഞ്ചുകാരിയെ ബൈക്കിലെത്തിയ സംഘം തോക്കുചൂണ്ടി കയറ്റിക്കൊണ്ടു പോകുന്നതും അവര്‍ ജീവനുവേണ്ടി യാചിക്കുന്നതും മറ്റൊരു ദൃശ്യത്തിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.