സംസ്ഥാനത്ത് കനത്ത മഴ: കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട്; പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

 സംസ്ഥാനത്ത് കനത്ത മഴ: കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട്; പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒക്ടോബര്‍ 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 17ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.

മഴ ശക്തമായ സാഹചര്യത്തില്‍ കേരളത്തിലെ യെല്ലോ അലര്‍ട്ടുകള്‍ പുതുക്കി. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അതേസമയം തിരുവനന്തപുരത്ത് മണിക്കൂറുകളായി തുടരുന്ന മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലര്‍ച്ചെയും തുടരുകയാണ്. നഗര, മലയോര, തീര മേഖലകളില്‍ മഴ ശക്തമാകുന്ന സാഹചര്യമാണ്. നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, ഉള്ളൂര്‍, വെള്ളായണി ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറില്‍ അഞ്ച് സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയാണ് പെയ്തത്. രാത്രി തെക്കന്‍, മധ്യ കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ കിട്ടിയിരുന്നു. നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയാണ്.

ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 യ്ക്ക് സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ ഫയര്‍ഫോഴ്‌സ് വാട്ടര്‍ ഡിങ്കിയില്‍ മാറ്റി. കനത്ത മഴയില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് വീടിനു മുകളില്‍ പതിച്ചു. ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ഭാഗത്തെ മതില്‍ ഇടിഞ്ഞു. സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചു. ഇന്ന് വെളുപ്പിന് 12 മുപ്പതോടെയാണ് സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ആര്‍ക്കും പരിക്കില്ല.

തെറ്റിയാര്‍ കവിഞ്ഞ് ഒഴുകുകയാണ്. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ആകെ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. വലിയ അളവില്‍ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 08:30 ന് അത് 70 സെന്റിമീറ്റര്‍ കൂടി വര്‍ധിപ്പിച്ച് ആകെ 80 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം കൊച്ചിയില്‍ കലൂര്‍, എംജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വൈകുന്നേരത്തോടെ ആരംഭിച്ച മഴ രാത്രിയോടെ ശക്തമാവുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.